ഈ മാസം 27 ന് ബുധനാഴ്ച വീഡിയോ കോൺഫെറൻസിംഗ് വഴി യോഗം ചേരും. നേരത്തെ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു

തിരുവനന്തപുരം: കൊവിഡ് പ്രതിരോധം ചർച്ച ചെയ്യാൻ സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സർവ്വകക്ഷി യോഗം വിളിച്ചു. ഈ മാസം 27 ന് ബുധനാഴ്ച വീഡിയോ കോൺഫെറൻസിംഗ് വഴി യോഗം ചേരും. നേരത്തെ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രവാസികളും ഇതരസംസ്ഥാനത്ത് നിന്നുള്ള മലയാളികളും നാട്ടിലേക്ക് വരുന്ന സാഹചര്യത്തിലും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലും ഇനി എന്തെല്ലാം പ്രതിരോധ നടപടികളാകും സംസ്ഥാനം സ്വീകരിക്കേണ്ടതെന്ന് യോഗം ചര്‍ച്ച ചെയ്യും. എന്നാല്‍ സര്‍വ്വ കക്ഷിയോഗത്തിന് തിയ്യതി നിശ്ചയിക്കുന്നതിന് മുമ്പ് പ്രതിപക്ഷവുമായി കൂടിയാലോചന നടത്തിയില്ലെന്ന വിമര്‍ശനം പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. എങ്കിൽകൂടിയും യോഗത്തിൽ പങ്കെടുക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേ സമയം സര്‍വ്വകക്ഷിയോഗത്തിന് മുമ്പ് ചൊവ്വാഴ്ച ജനപ്രതിനിധികളുടെ യോഗം ചേരുന്നുണ്ട്. ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഈ യോഗവും ചേരുക. ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെ സ്വീകരിക്കേണ്ട തുടര്‍നടപടികളാണ് യോഗം ചര്‍ച്ച ചെയ്യുക.സംസ്ഥാനത്ത് ഇന്നലെ മാത്രം 42 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗൾഫില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന കൂടുതൽ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. ഇത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. 

കൊവിഡ് പ്രതിരോധം; എംപിമാരുടെയും എംഎല്‍എമാരുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി