കൊവിഡ് 19: സർവ്വകക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത്; പ്രതിരോധത്തിന് സഹകരണം തേടി സർക്കാർ
സർക്കാരിന്‍റെ വീഴ്ചകൾ സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം ഉന്നയിക്കും. പ്രത്യേകിച്ചും മൂന്നാറിൽ കെടിഡിസി ഹോട്ടലിൽ നിന്ന് കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ രക്ഷപ്പെട്ടതടക്കമുള്ള വീഴ്ചകൾ പ്രതിപക്ഷം ഉയർത്തും.
തിരുവനന്തപുരം: കൊവിഡ‍് പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് ചേരും. വൈകിട്ട് നാലുമണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. സെൻസസുമായി ബന്ധപ്പെട്ട് നേരത്തെ വിളിച്ച സർവ്വകക്ഷി യോഗമാണ് പ്രതിപക്ഷത്തിന്‍റെ നിർദ്ദേശം മാനിച്ച് അജണ്ട മാറ്റിയത്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി എല്ലാവരുടെയും സഹകരണം തേടുകയാണ് സർക്കാർ. അതേസമയം, സർക്കാരിന്‍റെ വീഴ്ചകൾ പ്രതിപക്ഷം ഉന്നയിക്കും. പ്രത്യേകിച്ചും മൂന്നാറിൽ കെടിഡിസി ഹോട്ടലിൽ നിന്ന് കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ രക്ഷപ്പെട്ടതടക്കം സംഭവിച്ച വീഴ്ചകൾ പ്രതിപക്ഷം സർവ്വകക്ഷി യോഗത്തിൽ ഉയർത്തും.
തിരുവനന്തപുരത്ത് 2014 പേരാണ് നിരീക്ഷണത്തിലുള്ളത്. 1955 പേർ വീടുകളിലും 48 പേർ വിവിധ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ഞായാറാഴ്ച എട്ട് പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുളളത്. നിരീക്ഷണത്തിൽ കഴിയുന്ന 20 പേർ ഞായാറാഴ്ച ആശുപത്രി വിട്ടു. ഞായാറാഴ്ച 24 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ആകെ 301 പേരുടെ 332 സാമ്പിളുകൾ ഇതുവരെ അയച്ചിട്ടുളളത്. കൊറോണ ബാധിതനായ വിദേശി താമസിച്ച ചെറുതുരുത്തിയിലെ റിസോർട്ട് ഇന്നലെ അടച്ചു പൂട്ടി. വിദേശിക്കൊപ്പം ഇടപഴകിയതായി കരുതുന്ന റിസോർട്ടിലെ ജീവനക്കാരും താമസക്കാരും ഉൾപ്പെടെ 59 പേരെ നിരീക്ഷണത്തിലാക്കി.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക