ഏകീകൃത കുർബ്ബാനയിൽ ഇളവുകളോടെ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി എന്ന് വ്യക്തമാക്കുന്ന വാർത്ത കുറിപ്പ് വെള്ളിയാഴ്ച രാത്രി സഭാ സിനഡ് പുറത്തിറക്കിയിരുന്നു.

കൊച്ചി: ഞായറാഴ്ചകളിലും പ്രത്യേക ദിവസങ്ങളിലും ഒരു കുർബ്ബാന എങ്കിലും ഏകീകൃത കുർബ്ബാന അർപ്പിക്കണമെന്ന സിറോ മലബാർ സഭാ സിനഡിന്റെ സമവായ നിര്‍ദ്ദേശവും തള്ളി അൽമായ മുന്നേറ്റ സമിതി. ഇളവുകളോടെ ഏകീകൃത കുര്‍ബാനയെന്ന നിര്‍ദ്ദേശവും അംഗീകരിക്കില്ലെന്നും ജൂലൈ മൂന്നിന് ശേഷം സഭയിൽ നിന്ന് വേര്‍പെട്ട് മുന്നോട്ട് പോകുമെന്നും അൽമായ സമിതി വ്യക്തമാക്കി. തുടര്‍ തീരുമാനങ്ങൾ ചര്‍ച്ചകൾക്ക് ശേഷം വ്യക്തമാക്കും.

ഏകീകൃത കുർബ്ബാനയിൽ ഇളവുകളോടെ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി എന്ന് വ്യക്തമാക്കുന്ന വാർത്ത കുറിപ്പ് വെള്ളിയാഴ്ച രാത്രി സഭാ സിനഡ് പുറത്തിറക്കിയിരുന്നു. ജൂലൈ മൂന്ന് മുതൽ എല്ലാ കുർബ്ബാനയും ഏകീകൃത കുർബ്ബാന വേണമെന്ന നിർദ്ദേശം പിൻവലിച്ചു. ഞായറാഴ്ചകളിലും പ്രത്യേക ദിവസങ്ങളിലും ഒരു കുർബ്ബാന എങ്കിലും ഏകീകൃത കുർബ്ബാന അർപ്പിക്കണമെന്ന് നിർദ്ദേശം നൽകി. ഇത് പാലിച്ചാൽ നേരത്തെ പ്രഖ്യാപിച്ച കാനോനിക ശിക്ഷ നടപടികളിൽ ഇളവ് നൽകുമെന്നും സിനഡ് വാർത്ത കുറിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ ഇതും സ്വീകാര്യമല്ലെന്നാണ് അൽമായ സമിതിയുടെ നിലപാട്.

എകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ ജൂലൈ നാലിന് ശേഷം പുറത്താക്കിയതായി കണക്കാക്കുമെന്ന മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്‍റെ സർക്കുലറിൽ വലിയ തോതിൽ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സിനഡിന്റെ നയം മാറ്റം. ബിഷപ്പുമാർ അടക്കം ഇടഞ്ഞ സംഭവത്തിൽ തൃശ്ശൂര്‍ അതിരൂപതയും ഇരിങ്ങാലക്കുട രൂപതയിലെ വൈദികരും സര്‍ക്കുലറിനെതിരെ രംഗത്ത് വന്നിരുന്നു. കുർബാന ഏകീകരണത്തിൽ വൈദികർക്കിടയിൽ സർവെ വേണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂര്‍ അതിരൂപതയിലെ വൈദികരുടെ കൂട്ടായ്‌മയായ ആരാധനക്രമ സംരക്ഷണ സമിതി കുറിപ്പിറക്കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം