ഒന്നാം പ്രതിയടക്കം ഏഴുപേർ ഇന്നലെ പിടിയിലായിരുന്നു. പ്രണയം നടിച്ചും പ്രലോഭിപിച്ചുമാണ് പ്രതികൾ പീഡനം നടത്തിയതെന്ന് പൊലീസ് പറയുന്നു.

തൃശൂർ: ആളൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ 4 പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ 11 പേർ പിടിയിലായി. പ്രതികളെയെല്ലാം പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ആളൂർ പൊരുന്നംകുന്ന് തറയിൽ കരുമാടി എന്ന അരുൺ (29 വയസ്സ്), വെള്ളാഞ്ചിറ കാടുവെട്ടി മണികണ്ഠൻ(30 വയസ്സ്), മാനാട്ടുകുന്ന് പടിഞ്ഞാറേയിൽ കണ്ണൻ എന്ന ഉണ്ണികൃഷ്ണൻ(49 വയസ്സ്), നോർത്ത് ചാലക്കുടി പുതിയ വീട്ടിൽ കബീർ (54 വയസ്സ്), എന്നിവരാണ് പിടിയിലായത്.

തിരുചിറപ്പള്ളിയിലേക്കു കടക്കാനായി എത്തിയ മണികണ്ഠനെ ഇന്നലെ അർദ്ധരാത്രി ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നും മഫ്തിയിലെത്തിയ പോലീസ് സംഘം തന്ത്രപരമായി കുടുക്കുകയായിരുന്നു. കയ്യിൽ വിലങ്ങ് വീണപ്പോഴാണ് പ്ലാറ്റ്ഫോമിലെ ബഞ്ചിൽ തന്റെ അരികിലിരുന്ന് ചായ കുടിച്ചത് പോലീസുകാരായിരുന്നെന്ന് മണികണ്ഠൻ അറിയുന്നത്. കേസിൽ നാലാം പ്രതിയാണ് മണികണ്ഠൻ. 

അരുണിനെ ചാലക്കുടി സൗത്തിൽ നിന്നും കബീറിനെ മാർക്കറ്റ് പരിസരത്ത് നിന്നും ഉണ്ണികൃഷ്ണനെ ആളൂർ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അരുൺ ചാലക്കുടി, കൊടകര സ്റ്റേഷനുകളിലായി കഞ്ചാവ് കേസ്സിലും പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഒന്നാം പ്രതിയടക്കം ഏഴുപേർ ഇന്നലെ പിടിയിലായിരുന്നു. പ്രണയം നടിച്ചും പ്രലോഭിപിച്ചുമാണ് പ്രതികൾ പീഡനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കേസിലെ മറ്റു പ്രതികൾകളേയും ഉടൻ തന്നെ പിടികൂടുമെന്നു പൊലീസ് വ്യക്തമാക്കി.