മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിന് വെട്ടേറ്റു. ആലുവ കുട്ടമശ്ശേരി ചൊവ്വര ഫെറിയ്ക്ക് സമീപം ഇറങ്ങര വീട്ടിൽ കെ എ ഷാജിമോനാണ് (32) പരിക്കേറ്റത്
കൊച്ചി: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിന് വെട്ടേറ്റു. ആലുവ കുട്ടമശ്ശേരി ചൊവ്വര ഫെറിയ്ക്ക് സമീപം ഇറങ്ങര വീട്ടിൽ കെ എ ഷാജിമോനാണ് (32) പരിക്കേറ്റത്. ഇയാളെ എറണാകുളം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കോഴിക്കോട് പുതുപ്പാടി തയ്യിൽ വീട്ടിൽ നിയാസ്(34)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിപ്പർ ലോറി ഡ്രൈവർമാരായ ഇരുവരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. ഷാജിമോന്‍റെ വീട്ടിലാണ് നിയാസും താമസിച്ചിരുന്നത്.
ഇരുവരും ഒരുമിച്ച് മദ്യപിച്ച ശേഷം വാക്ക് തർക്കം ഉണ്ടായി. തുടർന്ന് ഷാജി മോനോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ നിയാസ് ആവശ്യപ്പെട്ടു. സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞതിനെ തുടർന്ന് പ്രകോപിതനായ ഷാജിമോൻ വെട്ടുകത്തിയുമായി നിയാസിനെ ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെ വെട്ടുകത്തി പിടിച്ച് വാങ്ങിയ നിയാസ്, ഷാജിമോനെ വെട്ടിയതായാണ് പൊലീസിന്റെ നിഗമനം. ഷാജിമോന്റെ ഇരുകൈകളുടെയും മസിലുകളിലും ഇടത് എളിഭാഗത്തുമാണ് വെട്ടേറ്റത്.



