അമലിന്റെ മരണം: അന്തരികാവയവങ്ങൾക്കും ശരീരത്തിനു പുറത്തും പരിക്കുകളില്ലെന്ന് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ
കഴിഞ്ഞ ഫെബ്രുവരി 1 ന് ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ അമൽ ചികിത്സയിലായിരുന്നു. അമലിന്റെ മരണം കൊലപാതകമെന്നാരോപിച്ച് കോൺഗ്രസും ബി ജെ പി യും രംഗത്തെത്തിയിരുന്നു
തൃശ്ശൂർ: ഏങ്ങണ്ടിയൂരിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ബി സുധയുടെ മകൻ അമൽകൃഷ്ണൻ മരിച്ച സംഭവത്തിൽ ആന്തരികാവയവങ്ങളുടെ വിശദമായ പരിശോധന ആവശ്യമായി. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അമൽകൃഷ്ണന്റെ ശരീരത്തിന് പുറത്തും ആന്തരികാവയവങ്ങൾക്കും പരിക്കില്ലെന്ന് കണ്ടെത്തിയതോടെയാണിത്. ഇന്നലെ രാത്രിയാണ് അമൽ മരിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 1 ന് ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ അമൽ ചികിത്സയിലായിരുന്നു. അമലിന്റെ മരണം കൊലപാതകമെന്നാരോപിച്ച് കോൺഗ്രസും ബി ജെ പി യും രംഗത്തെത്തിയിരുന്നു. മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. 31 വയസായിരുന്നു മരിച്ച അമൽ കൃഷ്ണന്റെ പ്രായം.
കഴിഞ്ഞ ഫെബ്രുവരി 1 ന് ഏങ്ങണ്ടിയൂർ പഞ്ചായത്താഫീസിൽ സിപിഎം ലോക്കൽ സെക്രട്ടറിയും അമൽ കൃഷ്ണയും തമ്മിൽ തല്ലിയിരുന്നു. ലോക്കൽ സെക്രട്ടറി ജ്യോതിലാൽ ഉൾപ്പടെ ഉള്ളവരായിരുന്നു മർദ്ദിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇരു കൂട്ടർക്കുമെതിരെ കേസെടുത്തിരുന്നു. നേതാക്കളുടെ വഴിവിട്ട ജീവിതം ചോദ്യം ചെയ്യുന്ന പ്രവർത്തകരെ തല്ലിക്കൊല്ലുന്നതാണ് സിപിഎമ്മിന്‍റ് പുതിയ രീതിയെന്നായിരുന്നു സംഭവത്തിൽ ബിജെപി ജില്ലാ പ്രസിഡന്റിന്റെ നിലപാട്.