പി ശശിയുടെ നിയമനത്തില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമില്ല. അയോഗ്യത ഉണ്ടെങ്കില്‍ പാര്‍ട്ടി ശുപാര്‍ശ ചെയ്യില്ലായിരുന്നെന്ന് ആനത്തവട്ടം ആനന്ദന്‍.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറിയായുള്ള പി ശശിയുടെ (p sasi) നിയമനത്തെ പിന്തുണച്ച് ആനത്തലവട്ടം ആനന്ദന്‍ (anathalavattom anandan) . പി ശശിയുടെ നിയമനത്തില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമില്ല. അയോഗ്യത ഉണ്ടെങ്കില്‍ പാര്‍ട്ടി ശുപാര്‍ശ ചെയ്യില്ലായിരുന്നു. ഒരു വ്യക്തിക്കെതിരായ ശിക്ഷ എല്ലാകാലത്തേക്കും ഉള്ളതല്ലെന്നും ആനത്തലവട്ടം പറഞ്ഞു. പി ശശിയുടെ നിയമനത്തിന് എതിരെയുള്ള പി ജയരജാന്‍റെ വിമര്‍ശനത്തെ എതിര്‍ത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും രംഗത്തെത്തിയിരുന്നു. ശശിക്ക് ഒരു അയോഗ്യതയുമില്ല. ഏകാഭിപ്രായത്തോടെയാണ് സംസ്ഥാന സമിതി തീരുമാനം എടുത്തത്. ഒരാള്‍ക്കെതിരെ നടപടി എടുത്താല്‍ അത് ആജീവനാന്തമല്ല. തെറ്റുകള്‍ ആവര്‍ത്തിക്കുമോയെന്ന ആശങ്കയുടെ കാര്യമില്ലെന്നും ആയിരുന്നു ഇ പി ജയരാജന്‍ പറഞ്ഞത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സുപ്രധാന നിയമനത്തിൽ പാർട്ടി ജാഗ്രതയും സൂക്ഷമതയും പുലർത്തണമെന്നായിരുന്നു
പി ജയരാജൻ പറഞ്ഞത്. ശശി ചെയ്ത തെറ്റുകൾ വീണ്ടും ആവർത്തിക്കാൻ ഇടയുണ്ടെന്നും നിയമനത്തിൽ ജാഗ്രതയും സൂക്ഷ്മതയും വേണമെന്ന് പി ജയരാജൻ സംസ്ഥാന സമിതിയില്‍ പറഞ്ഞു. എന്നാല്‍ നേരത്തെ വിവരങ്ങൾ അറിയിക്കണം എന്നായിരുന്നു പി ജയരാജന്‍റെ വിമര്‍ശനത്തോടുള്ള കോടിയേരിയുടെ പ്രതികരണം. ജയരാജന്‍റെ എതിർപ്പ് നിൽക്കെയാണ് സംസ്ഥാന സമിതിയോഗം പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തീരുമാനിച്ചത്.
ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ച പരിചയവും പിണറായിക്കുള്ള വിശ്വസ്തതയുമാണ് പി ശശിക്ക് അനുകൂലമായത്. നായനാർ മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി പി ശശിയായിരുന്നു. പാർട്ടി നടപടിയിൽ പുറത്തു പോയ പി ശശി അടുത്തിടെയാണ് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും മടങ്ങിയെത്തിയത്. പൊലീസിൽ അടക്കം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പിടി അയയുന്നു എന്ന വിമർശനങ്ങൾക്കിടെയാണ് പി ശശിയുടെ കടന്ന് വരവ്.
