'വിശ്വാസികളായ പെണ്‍കുട്ടികളെ നിരീശ്വരവാദ ഗ്രൂപ്പുകള്‍ സഭയില്‍ നിന്ന് അകറ്റുന്നു': മാര്‍ ആന്‍ഡ്രൂസ് താഴത്ത്
നിരീശ്വരവാദ ഗ്രൂപ്പുകള്‍ക്ക് സംസ്ഥാനം മുഴുവനും നെറ്റ്‌വര്‍ക്ക് ഉണ്ടെന്ന് ഒരു സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥൻ അറിയിച്ചതായും ബിഷപ്പ്
തൃശ്ശൂര്‍: നിരീശ്വരവാദികളുടെ ഗ്രൂപ്പുകള്‍ വിശ്വാസികളായ പെണ്‍കുട്ടികളെ സഭയില്‍ നിന്ന് അകറ്റുകയാണെന്ന് സിറോ മലബാര്‍ സഭ തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് (Andrews Thazhath). നിരീശ്വരവാദികളുടെ ഗ്രൂപ്പുകൾ കുടുംബങ്ങളെയാണ് ലക്ഷ്യമിടുന്നത്. ഇത്തരം ഗ്രൂപ്പുകള്‍ക്ക് സംസ്ഥാനം മുഴുവനും നെറ്റ്‌വര്‍ക്ക് ഉണ്ടെന്ന് ഒരു സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥൻ അറിയിച്ചതായും ബിഷപ്പ് പറഞ്ഞു. തൃശ്ശൂര്‍ മെത്രാനായ ശേഷം 18 വര്‍ഷമായി. ഇതിനിടെ അമ്പതിനായിരത്തോളം പേര്‍ സഭയില്‍ നിന്ന് കുറഞ്ഞു, സഭ വളരുകയാണോ തളരുകയാണോ എന്നുമായിരുന്നു മെത്രാന്‍റെ ചോദ്യം. തൃശ്ശൂര്‍ അതിരൂപത കുടുംബവര്‍ഷ പരിപാടിയോട് അനുബന്ധിച്ച് നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.
'തൃക്കാക്കരയിൽ സമദൂരമല്ല', സഭയെ സഹായിക്കുന്നവർക്ക് വിശ്വാസികൾ വോട്ട് ചെയ്യും : മാർ ജോർജ്ജ് ആലഞ്ചേരി
തൃക്കാക്കരയിൽ സമദൂരമല്ലെന്നും സഭയെ സഹായിക്കുന്നവർക്ക് വിശ്വാസികൾ വോട്ട് ചെയ്യുമെന്നും കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. വൈദികർക്കൊപ്പം ഇടത് സ്ഥാനാർത്ഥിയെ അവതരിപ്പിച്ചത് സാന്ദർഭികം മാത്രമെന്നും കർദിനാൾ വിശദീകരിച്ചു. ഇടത് സ്ഥാനാർത്ഥി ജോ ജോസഫ് സഭ നോമിനിയാണെന്ന ആക്ഷേപം തൃക്കാക്കരയിൽ തുടക്കം മുതലുണ്ട്. എന്നാൽ സഭയ്ക്ക് സ്ഥാനാർത്ഥി ഇല്ലെന്ന് ഇന്നലെ കർദിനാൾ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും വിവാദങ്ങൾ അവസാനിച്ചിട്ടില്ല. ഇതിനിടെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർ യുഡിഎഫ് സ്ഥാനാർത്ഥിയുമായി സഭാ ആസ്ഥാനത്തെത്തി കർദിനാളിനെ കണ്ടത്. സഭ ആർക്കും വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കാറില്ലെങ്കിലും സഭയെ സഹായിക്കുന്നവർക്കാണ് വോട്ടെന്നതാണ് കർദിനാളിന്‍റെ നിലപാട്. ഒപ്പം സമദൂരം എന്ന നിലപാട് സഭയ്ക്കില്ലെന്നും കർദിനാൾ വ്യക്തമാക്കി
ജോ ജോസഫിനെ സഭയുമായി ബന്ധപ്പെടുത്തിയുള്ള പരസ്യ വിവാദത്തിൽ നിന്ന് കോൺഗ്രസ് തിരിച്ചടി ഭയന്ന് പിൻമാറിയിരുന്നു. എന്നാൽ സഭയുടെ വോട്ട് ആർക്കാണെന്നതിൽ സംശയമില്ലെന്ന് കർദിനാളിനെ കണ്ട ശേഷം ഉമ്മൻചാണ്ടി പറഞ്ഞു. ഇതിനിടെ ഉപതെരഞ്ഞെടുപ്പിൽ സഭയെ വലിച്ചിഴയ്ക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി കെസിബിസി ജാഗ്രതാ കമ്മീഷൻ രംഗത്ത് വന്നു. വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ഈ നീക്കമെന്ന് ദീപികയിലെ ലേഖനത്തിൽ കെസിബിസി വ്യക്തമാക്കി. എന്നാൽ സഭയെ വലിച്ചിഴച്ചത് സിപിഎം ആണെന്ന് പ്രതിപക്ഷേനേതാവ് വി ഡി സതീശൻ വ്യക്തമാക്കി. സഭയ്ക്ക് നോമിനിയില്ലെന്ന കർദിനാളിന്‍റെ ആവർത്തിച്ചുള്ള വിശദീകരണം യുഡിഎഫ് പ്രചാരണത്തിന്‍റെ മുനയൊടിക്കുമെന്നാണ് ഇടത് ക്യാമ്പിന്‍റെ വിലയിരുത്തൽ.