നടി അൻസിബ ഹസന്റെ ആരോപണങ്ങൾ തള്ളി ലക്ഷ്മിപ്രിയ രംഗത്ത്. പോലീസ് സ്റ്റേഷനിൽ മൂന്ന് മണിക്കൂർ ഇരുന്നെന്ന വാദം തെറ്റാണെന്നും ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടെന്നും ലക്ഷ്മിപ്രിയ പറയുന്നു. തന്റെ കുടുംബജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള അൻസിബയുടെ വാട്സ്ആപ്പ് സന്ദേശമാണ് പരാതിക്ക് കാരണമായതെന്നും അവർ വെളിപ്പെടുത്തി.

കൊച്ചി: നടി അൻസിബ ഹസനും ലക്ഷ്മിപ്രിയയും തമ്മിലുള്ള തർക്കത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി ലക്ഷ്മിപ്രിയ. തങ്ങളെ പോലീസ് സ്റ്റേഷനിൽ മൂന്ന് മണിക്കൂർ പിടിച്ചിരുത്തി എന്ന അൻസിബയുടെ വാദം തെറ്റാണെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. തങ്ങൾ രണ്ടുപേരും സ്റ്റേഷനിൽ ഉണ്ടായിരുന്നത് കൃത്യമായി ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കന്റ് മാത്രമാണെന്നും ഇക്കാര്യം എനിക്ക് കൃത്യമായി അറിയാമെന്നും അവർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അന്ന് നടന്ന കാര്യങ്ങളുടെ ഡിജിറ്റൽ തെളിവുകൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അൻസിബ അയച്ച ഒരു വാട്സ്ആപ്പ് സന്ദേശം തന്റെ കുടുംബജീവിതത്തെ ബാധിക്കുന്ന ഘട്ടത്തിലാണ് പോലീസിൽ പരാതി നൽകാൻ നിർബന്ധിതയായതെന്ന് ലക്ഷ്മിപ്രിയ വിശദീകരിച്ചു. "ചേച്ചി ദുബായിൽ വച്ച് എന്തെങ്കിലും ഫോട്ടോ എടുത്തിരുന്നോ?" എന്ന് തുടങ്ങുന്നതായിരുന്നു അൻസിബയുടെ ആ മെസേജ്. ഈ അനാവശ്യ മെസ്സേജിനെ കുറിച്ച് പലതവണ ചോദിച്ചിട്ടും വ്യക്തമായ ഒരു വിശദീകരണം നൽകാൻ അൻസിബ തയ്യാറായില്ലെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു. തന്റെ ഈ നീക്കത്തിന് പിന്നിൽ ആരുമില്ലെന്നും യാതൊരുവിധ അജണ്ടയുമില്ലെന്നും വ്യക്തമാക്കിയ അവർ, വ്യക്തികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് താരസംഘടനയല്ലെന്നും അതിൽ സംഘടന ഇടപെടേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേർത്തു.

താൻ അയച്ച വാട്സ്ആപ്പ് സന്ദേശത്തെ ദുർവ്യാഖ്യാനം ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചു എന്നാണ് അൻസിബയുടെ പരാതി. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മയ്ക്കെതിരെ അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. എസ്ഐ സ്റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും തനിക്കെതിരെയുള്ള ലക്ഷ്മിപ്രിയയുടെ വ്യാജ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അൻസിബ ആരോപിക്കുന്നു. നേരിട്ട അപമാനത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.

തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഓഫീസിൽ മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച അൻസിബ, നടൻ ടിനി ടോമിനെതിരെയും അമ്മ സംഘടനയ്ക്കെതിരെയും കടുത്ത വിമർശനമാണ് ഉന്നയിച്ചത്. പേര് അൻസിബ ഹസൻ എന്നായതുകൊണ്ട് വ്യക്തിവിരോധം തീർക്കാൻ സമൂഹത്തിന് തെറ്റായ സന്ദേശം നൽകാൻ ടിനി ടോം ശ്രമിച്ചുവെന്നും ജിഹാദിയെന്ന് വിളിച്ചതായും അൻസിബ ആരോപിച്ചു. ഇതിനിടെ ടിനി ടോം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന് കാട്ടി നടി നീനാ കുറുപ്പും സംഘടനയ്ക്ക് പരാതി നൽകിയിട്ടുണ്ട്.