രാജ്യത്താകമാനം സിവിൽ നിയമലംഘന സമരങ്ങൾ നടക്കണം: ജിഗ്നേഷ് മേവാനി
- ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി നാണമില്ലാതെ കള്ളം പറയുകയാണ്
- ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ പറയുന്നതിൽ ആത്മാര്‍ത്ഥതയില്ലെന്നും ജിഗ്നേഷ് മേവാനി
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം സിവിൽ നിയമലംഘന സമരങ്ങൾ നടക്കണമെന്ന് ജിഗ്നേഷ് മേവാനി. കോഴിക്കോട് പ്രസ് ക്ലബിൽ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്.
ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി നാണമില്ലാതെ കള്ളം പറയുകയാണ്. തടങ്കൽ പാളയങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ പറയുന്നതിൽ എന്ത് ആത്മാർത്ഥതയാണ് ഉള്ളത്? പരാതി ഉണ്ടെങ്കിൽ സുപ്രീം കോടതിയിൽ പോകൂ എന്ന് സർക്കാർ പറയുന്നത് അവിടെ കാര്യങ്ങൾ മാനേജ് ചെയ്യാനാകുമെന്ന ആത്മവിശ്വാസം ഉള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ചരിത്ര കോൺഗ്രസുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാൻ തന്റെ പദവിക്ക് ചേരാത്ത രീതിയിലാണ് പെരുമാറുന്നതെന്നും ജിഗ്നേഷ് മേവാനി വിമര്‍ശിച്ചു. സിറിയയിലേതുപോലുള്ള കലാപ സാഹചര്യമാണ് ഉത്തര്‍പ്രദേശിലുള്ളതെന്നും പൊലീസ് നരനായാട്ട് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.