Asianet News MalayalamAsianet News Malayalam

മോദി സ്തുതി ആവർത്തിച്ച് അബ്ദുള്ളക്കുട്ടി; മോദി രാജ്യത്തിനായി പ്രവർത്തിക്കുന്ന ആത്മാർത്ഥതയുള്ള നേതാവ്

നരേന്ദ്രമോദി രാജ്യത്തിന്‍റെ പുരോഗതിക്കായി ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടെന്ന് അബ്ദുള്ളക്കുട്ടി ആവർത്തിച്ചു. കോൺഗ്രസിനുവേണ്ടി തെരഞ്ഞെടുപ്പുകാലത്ത് സംസാരിക്കേണ്ടി വന്നത് രാഷ്ട്രീയമായ ബാധ്യതയായിരുന്നു. ഇപ്പോൾ താൻ കോൺഗ്രസിനൊപ്പമില്ല എന്ന സൂചനയും എ പി അബ്ദുള്ളക്കുട്ടി നൽകി.

AP Abdullakkutty praises Narendramodi again in news hour
Author
Thiruvananthapuram, First Published May 28, 2019, 9:27 PM IST

തിരുവനന്തപുരം: നരേന്ദ്രമോദിയുടെ വികസനരാഷ്ട്രീയത്തെ പ്രകീർത്തിച്ചതിന് കെപിസിസി തന്നോട് വിശദീകരണം ചോദിച്ചതായി മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞെന്ന് എ പി അബ്ദുള്ളക്കുട്ടി. നരേന്ദ്രമോദിയെക്കുറിച്ചുള്ള തന്‍റെ അഭിപ്രായത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണെന്ന് അബ്ദുള്ളക്കുട്ടി ന്യൂസ് അവർ ചർച്ചക്കിടെ പറഞ്ഞു. കെപിസിസിക്ക് തീർച്ചയായും കൃത്യമായ മറുപടി നൽകും. പക്ഷേ മോദിയുടെ വികസനരാഷ്ട്രീയം സത്യസന്ധമായി വിലയിരുത്തിയില്ലെങ്കിൽ കോൺഗ്രസിന്‍റെ ഭാവി അപകടത്തിലാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

നരേന്ദ്രമോദി രാജ്യത്തിന്‍റെ പുരോഗതിക്കായി ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടെന്ന് അബ്ദുള്ളക്കുട്ടി ആവർത്തിച്ചു. ഇപ്പോൾ താൻ കോൺഗ്രസിനൊപ്പമില്ല എന്ന സൂചനയും എ പി അബ്ദുള്ളക്കുട്ടി നൽകി. അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കണം എന്ന രാജ്‍മോഹൻ ഉണ്ണിത്താന്‍റെ പ്രസ്താവനയോടുള്ള പ്രതികരണം ഇങ്ങനെ. 'എവിടെ നിന്നാണ് തന്നെ പുറത്താക്കുകയെന്ന് വ്യക്തമാക്കണം'. ന്യൂസ് അവറിലും അബ്ദുള്ളക്കുട്ടി നരേന്ദ്രമോദിയെപ്പറ്റിയുള്ള സ്തുതികൾ ആവർത്തിച്ചു.

ഒൻപത് കോടിയിലേറെ കുടുംബങ്ങൾക്ക് നരേന്ദ്രമോദി കക്കൂസ് നിർമ്മിച്ച് നൽകി. ആറുകോടി കുടുംബങ്ങൾക്ക് സൗജന്യമായി പാചകവാതക കണക്ഷൻ നൽകി. അത് രാജ്യത്തെ സാധാരണക്കാർക്ക് വലിയ സഹായമായിരുന്നു. മോദി ആത്മാർത്ഥതയുള്ള നേതാവാണ്. വികസനത്തിന്‍റെ രാഷ്ട്രീയം തിരിച്ചറിയാനും തലമുടിനാരിഴ കീറിയുള്ള സ്വയം വിമർശനത്തിനും തയ്യാറായില്ലെങ്കിൽ കോൺഗ്രസ് ഇനിയും തിരിച്ചടി നേരിടുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ ചട്ടക്കൂടിന് അകത്തുനിന്ന് പ്രവർത്തിച്ചതുകൊണ്ട് ഇത് പരസ്യമായി പറയാനായില്ല. സ്വന്തമായ ബോധ്യങ്ങൾ ചിലപ്പോൾ മറച്ചുവച്ച് പ്രവർത്തിക്കേണ്ടിവരും. കോൺഗ്രസിനുവേണ്ടി തെരഞ്ഞെടുപ്പുകാലത്ത് സംസാരിക്കേണ്ടി വന്നത് രാഷ്ട്രീയമായ ബാധ്യതയായിരുന്നു. നരേന്ദ്രമോദിയുടെ വിജയത്തിന് അടിസ്ഥാനം അദ്ദേഹം നടത്തിയ വികസനപ്രവർത്തനങ്ങളാണ് എന്ന തന്‍റെ നിലപാടിൽ മാറ്റമില്ല.
മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അദ്ദേഹത്തെ അനുകൂലിച്ച് നടത്തിയ പ്രസ്താവനയിലും ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മോദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞു. ഇനി അദ്ദേഹത്തിന്‍റെ വികസനത്തിന് ഒപ്പം നിൽക്കണം. മോദി മുന്നോട്ട് വയ്ക്കുന്ന തരം വികസന രാഷ്ട്രീയത്തിന് മാത്രമേ ഇനി വിജയമുള്ളൂവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Follow Us:
Download App:
  • android
  • ios