സൈകോവ് ഡി വാക്സീന് അനുമതി, ലോകത്തെ ആദ്യത്തെ ഡിഎന്‍എ വാക്സീൻ, സുപ്രധാന നേട്ടമെന്ന് പ്രധാനമന്ത്രി
ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎൻഎ വാക്സീനാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൈകോവ് ഡി. രാജ്യത്തിന്റെ ഈ നേട്ടം സുപ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു
ദില്ലി: സൈഡസ് കാഡില ഫാർമസ്യൂട്ടിക്കൽ കമ്പനി വികസിപ്പിച്ച സൈകോവ് ഡി കൊവിഡ് വാക്സീന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. നീഡിൽ ഫ്രീ കൊവിഡ് വാക്സീനായ സൈകോവ് ഡിയ്ക്ക് അടിയന്തിര ഉപയോഗത്തിനാണ് അനുമതി ലഭിച്ചത്. മറ്റുള്ള വാക്സീനുകളിൽ നിന്നും വ്യത്യസ്ഥമായി ഇതിന്റെ മൂന്ന് ഡോസ് സ്വീകരിക്കണം. പന്ത്രണ്ട് വയസ് മുകളിലുള്ള കുട്ടികൾക്കും നൽകാനാകുന്ന വാക്സീന് 66.66 ശതമാനമാണ് ഫലപ്രാപ്തി കണക്കാക്കുന്നത്. 28,000 ത്തിലധികം പേരിൽ വാക്സീൻ പരീക്ഷണം നടത്തിയതെന്നാണ് കമ്പനി അറിയിച്ചത്.
ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎൻഎ വാക്സീനാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൈകോവ് ഡി. രാജ്യത്തിന്റെ ഈ നേട്ടം സുപ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. മികച്ച നേട്ടം കൈവരിച്ച ശാസ്ത്രജ്ഞൻമാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
അടിയന്തര ഉപയോഗ അനുമതിക്കായി സൈഡസ് കാഡില ജൂലൈ ഒന്നിന് അപേക്ഷ നൽകിയിരുന്നു. പരിശോധനകൾക്ക് ശേഷമാണ് വിദഗ്ധ സമിതി അനുമതി നൽകിയത്. സൂചി ഉപയോഗിക്കാതെ ത്വക്കിലെ ശരീര കോശങ്ങളിലേക്ക് കടത്തിവിടുന്ന രീതിയാണ് സൈഡസ് കാഡിലയുടെ വാക്സീന്റെ മറ്റൊരു പ്രത്യേകത.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona