Asianet News MalayalamAsianet News Malayalam

'നിങ്ങള്‍ പോകുന്നുണ്ടോ?' ശബരിമല വിധിയില്‍ മുഖ്യമന്ത്രിയുടെ മറുചോദ്യം

യുവതീപ്രവേശനം സംബന്ധിച്ച പ്രതികരണം ആരാഞ്ഞപ്പോഴാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് മറുചോദ്യം ഉന്നയിച്ചത്. 

are you going cm asks media on sabarimala women entry verdict
Author
Thiruvananthapuram, First Published Nov 16, 2019, 12:00 PM IST

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന നിലപാടിനെ ചൊല്ലി നവോത്ഥാന സമിതിയിൽ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് മറുചോദ്യവുമായി മുഖ്യമന്ത്രി. ''നിങ്ങള്‍ പോകുന്നുണ്ടോ?'' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. യുവതീപ്രവേശനം സംബന്ധിച്ച പ്രതികരണം ആരാഞ്ഞപ്പോഴാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് മറുചോദ്യം ഉന്നയിച്ചത്. 

"

ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് മാറ്റി, മലകയറാൻ സ്ത്രീകളെത്തിയാൽ സുരക്ഷണം നൽകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയതിന് പിന്നാലെ വിമര്‍ശനവുമായി നവോത്ഥാന സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ രംഗത്തെത്തിയിരുന്നു. 

യുവതികൾ കോടതി ഉത്തരവുമായി വരട്ടെ എന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും പുന്നല ശ്രീകുമാര്‍ ആരോപിച്ചു. ശബരിമല യുവതീ പ്രവേശനത്തിൽ സര്‍ക്കാരിന്‍റെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങൾക്ക് തിരിച്ചടിയാണ്. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പിണറായി വിജയൻ സര്‍ക്കാരിനെന്നും പുന്നല ശ്രീകുമാര്‍ ആരോപിച്ചു. 

2007 ൽ വിഎസ് അച്യുതാനന്ദൻ സര്‍ക്കാറും പിണറായി സര്‍ക്കാരും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ യുവതീ പ്രവേശത്തെ അനുകൂലിക്കുന്ന നിലപാടാണ് ഉള്ളത്. അത്തരം ഒരു നിലപാടെടുത്ത രാഷ്ട്രീയ നേതൃത്വമാണ് തൽക്കാലം യുവതികളെ ശബരിമലയിൽ കയറ്റേണ്ടതില്ലെന്ന നിലപാട് മാറ്റത്തിലേക്ക് എത്തുന്നത് . നവോത്ഥാന മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് ഇത്തരം തീരുമാനങ്ങളെന്നും പുന്നല ശ്രീകുമാര്‍ കുറ്റപ്പെടുത്തി. 

വിശ്വാസ സംരക്ഷണം സംബന്ധിച്ച ഏഴ് കാര്യങ്ങളിൽ വിശാല ബെ‍ഞ്ചിന്‍റെ തീരുമാനം വന്നിട്ട് മതി ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളിൽ തീര്‍പ്പെന്നാണ് സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്‍റെ ഭൂരിപക്ഷ വിധി.  തുടര്‍ന്നാണ് നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ലെങ്കിലും അന്തിമ വിധി വന്ന ശേഷം മതി യുവതീ പ്രവേശനം എന്ന നിലപാടിൽ സര്‍ക്കാരും സിപിഎമ്മും എത്തിയത്. 

ശബരിമലയിൽ സമാധാനപരമായ തീര്‍ത്ഥാടന കാലമാണ് പ്രതീക്ഷിക്കുന്നതെന്നും മലകയറാനെത്തുന്ന യുവതികൾക്ക് പൊലീസ് സംരക്ഷണം നൽകില്ലെന്നും സര്‍ക്കാര്‍ തീരുമാനം ഇതാണെന്നിരിക്കെ മലകയറാൻ യുവതികളെത്തുന്നെങ്കിൽ അവര്‍ സുപ്രീംകോടതിയിൽ നിന്ന് ഉത്തരവ് കൊണ്ടുവരണമെന്നും ദേവസ്വം മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

അതിനിടെ ശബരിമലയിൽ യുവതി പ്രവേശനം വേണ്ടെന്നാണ് സര്‍ക്കാരിന് നിയമോപദേശവും കിട്ടിയിട്ടുണ്ട്. പുനപരിശോധന ഹര്‍ജികളിൽ തീര്‍പ്പ് വൈകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. അന്തിമ വിധി വരുന്നത് വരെ മുൻപത്തെ സ്ഥിതി തുടരുന്നതാകും ഉചിതമെന്നാണ് സര്‍ക്കാരിന് കിട്ടിയ നിയമോപദേശം. മുതിര്‍ന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയോടാണ് നിയമോപദേശം നൽകിയത്.

Follow Us:
Download App:
  • android
  • ios