അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ച 2 പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. കണ്ണൂർ അഴീക്കോട് സ്വദേശി പ്രണവ്, കണിച്ചേരി സ്വദേശി സനൂജ് എന്നിവരാണ് അറസ്റ്റിലായത്.
മലപ്പുറം : കരിപ്പൂർ പൊലീസ് കഴിഞ്ഞ മാസം പിടികൂടിയ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിലെ മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കിയെന്ന് സ്ഥിരീകരണം. വിദേശത്ത് നിന്നും കടത്തി കൊണ്ട് വന്ന സ്വർണ്ണം കവർച്ച ചെയ്യാൻ എത്തിയ മറ്റൊരു സംഘത്തിന് കൃത്യമായ നിർദേശങ്ങൾ നൽകിയത് ആയങ്കിയാണെന്നാണ് പൊലീസ് കണ്ടെത്തൽ. 2021 ൽ അഞ്ച് പേർ കൊല്ലപ്പെട്ട രാമനാട്ടുകര അപകടത്തിലും ആയങ്കിയെ പ്രതി ചേർക്കുമെന്ന് എസ് പി അറിയിച്ചു.
കഴിഞ്ഞ മാസമാണ് കോഴിക്കോട് വിമാനത്താവളത്തിൽ കാരിയറുടെ സഹായത്തോടെയുള്ള സ്വർണ്ണം പൊട്ടിക്കൽ ശ്രമം കരിപ്പൂർ പൊലീസ് പൊളിച്ചത്. ഒരു കിലോയോളം സ്വർണ്ണവുമായി ജിദ്ദയിൽ നിന്നും എത്തിയ മഹേഷ് എന്ന യാത്രക്കാരൻ കവർച്ചാ സംഘവുമായി ധാരണയിൽ എത്തുകയായിരുന്നു. എന്നാൽ സ്വർണ്ണം തട്ടാൻ എത്തിയ സംഘത്തിലെ മൂന്ന് പേരും കാരിയറും വിമാനത്താവളത്തിന് പുറത്ത് വെച്ച് പൊലീസിന്റെ പിടിയിലായി.
പരപ്പനങ്ങാടി നഗരസഭ സിപിഎം മുൻ കൗൺസിലർ മൊയ്തീൻ കോയയും ഈ സംഭവത്തിൽ പൊലീസ് പിടിയിലായിരുന്നു. ഈ പൊട്ടിക്കൽ സംഭവത്തിലെ മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കിയാണെന്നാണ് പൊലീസ് കണ്ടെത്തൽ. സംഘവുമായി ആയങ്കി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകൾ ലഭിച്ചു. അന്നേ ദിവസം ഈ സംഘത്തെ നിയന്ത്രിച്ചിരുന്നത് ആയങ്കി ആയിരുന്നു. ഇന്നലെ കണ്ണൂർ പെരിങ്ങോത്ത് വച്ചാണ് ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടു പേരോടൊപ്പം ആയങ്കി കരിപ്പൂർ പൊലീസിന്റെ പിടിയിലാക്കുന്നത്. കവർച്ചാ ശ്രമക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
2021 ൽ അഞ്ച് യുവാക്കൾ വാഹനാപകടത്തിൽ മരിച്ച രാമനാട്ടുകര സംഭവത്തിലും ആയങ്കിയെ പൊലീസ് പ്രതി ചേർക്കും. സ്വർണ്ണക്കടത്ത് സംഘത്തിന്റെ സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിക്കവേയാണ് അന്ന് അപകടമുണ്ടായത്. ഈ സംഭവം നടന്ന ദിവസം 2021 ജൂൺ 21 ന് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് ചുവന്ന സ്വിഫ്റ്റ് കാറിൽ കാത്തുനിന്നത് അർജ്ജുൻ ആയങ്കിയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
രാത്രികാലങ്ങളിൽ സ്വർണ്ണം കടത്തുകയും മറ്റ് ക്യാരിയർമാരെ അക്രമിച്ചും സ്വാധീനിച്ചും സ്വർണ്ണം കൈക്കലാക്കുകയും ചെയ്യുന്നതിലെ മുഖ്യ ആസൂത്രകൻ അയാളാണെന്ന് നേരത്തെ കസ്റ്റംസും കണ്ടെത്തിയിരുന്നു. അതേ സമയം, അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ട് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. കണ്ണൂർ അഴീക്കോട് സ്വദേശി പ്രണവ്, കണിച്ചേരി സ്വദേശി സനൂജ് എന്നിവരാണ് അറസ്റ്റിലായത്.
സ്വർണക്കടത്ത് കേസ്; പൊലീസിന് തിരിച്ചടി, അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി
അർജുൻ ആയങ്കിയെ കൊണ്ടോട്ടി പൊലീസാണ് കണ്ണൂരിൽ വച്ച് അറസ്റ്റ് ചെയ്തത്. കാരിയറുടെ സഹായത്തോടെ സ്വര്‍ണക്കവര്‍ച്ചയ്ക്ക് ശ്രമിച്ചുവെന്നാണ് കേസ്. കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതിയായ അർജുൻ ആയങ്കിക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നുവെങ്കിലും പിന്നീട് അത് റദ്ദാക്കി. 2017 ന് ശേഷം കേസുകളില്ലെന്നും മുൻ കേസുകൾ രാഷ്ട്രീയ പ്രവർത്തകനായിരിക്കെയാണെന്നും കാണിച്ച് അർജുൻ നല്‍കിയ അപ്പീൽ പരിഗണിച്ചാണ് കാപ്പ റദ്ദാക്കിയത്. 2017 ന് ശേഷം അർജുനെതിരെ മറ്റ് കേസുകളില്ലെന്നും കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയിൽ വരില്ലെന്നും ഉത്തരവിൽ പറയുന്നു. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അർജുൻ ആയങ്കി.
സ്വർണക്കടത്ത് കേസ്; പൊലീസിന് തിരിച്ചടി, അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി
അർജ്ജുൻ ആയങ്കി മുമ്പും 'സ്വർണ്ണക്കടത്ത് പൊട്ടിക്കൽ' നടത്തിയതിന് തെളിവുകൾ; വെളിപ്പെടുത്തി കസ്റ്റംസ്
