'മിഠായിവാങ്ങുന്നത് സ്ഥിരം, അന്നും വാങ്ങി ലയത്തിലേക്ക് പോയി', അർജുനെ വണ്ടിപ്പെരിയാറിലെത്തിച്ച് തെളിവെടുത്തു
സംഭവം നടന്ന ജൂൺ 30 തിന് തിയ്യതി ഉച്ചക്ക് മുൻപാണ് അർജുൻ കടയിൽ എത്തിയത്. മിട്ടായി വാങ്ങി ലയത്തിന്റെ ഭാഗത്തേക്ക് പോയി.
തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചുകൊന്ന് കെട്ടിത്തൂക്കിയ കേസിലെ പ്രതി അർജുനെ വണ്ടിപ്പെരിയാർ ടൌണിലെ കടയിലെത്തിച്ച് തെളിവെടുത്തു. സംഭവദിവസം കുട്ടിക്കായി ഈ കടയിൽ നിന്നാണ് പ്രതി മിഠായി വാങ്ങിക്കൊണ്ടുപോയത്. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ അർജുനെ പതിനെന്ന് മണിയോടെയാണ് തെളിവെടുപ്പിനായി വണ്ടിപ്പെരിയാർ ടൌണിലെ കടയിൽ എത്തിച്ചത്.
മിഠായി കൊടുത്ത് പ്രലോഭിപ്പിച്ചായിരുന്നു അർജുൻ കുട്ടിയെ നിരന്തരം ലൈംഗീകമായി ചൂഷണം ചെയ്തിരുന്നത്. സംഭവദിവസം 12 മണിയോടെ അർജുൻ കടയിലെത്തി മിഠായി വാങ്ങി ലയത്തിന്റെ ഭാഗത്തേക്ക് പോകുന്നത് കണ്ടതായി കടയുടമ പൊലീസിന് മൊഴി നൽകി. അർജുൻ സ്ഥിരമായി കടയിൽ വന്ന് മിട്ടായി വാങ്ങി കൊണ്ടുപോകാറുണ്ടായിരുന്നുവെന്നും കടയുടമ ഗീത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവം നടന്ന ജൂൺ 30 തിന് തിയ്യതി ഉച്ചക്ക് മുൻപാണ് അർജുൻ കടയിൽ എത്തിയത്. മിട്ടായി വാങ്ങി ലയത്തിന്റെ ഭാഗത്തേക്ക് പോയി. കാഴ്ചയിൽ പാവമായിരുന്നുവെന്നും ഉള്ളിൽ ഇങ്ങനെ ഒരു ക്രൂരൻ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നുമാണ് നാട്ടുകാരികൂടിയായ ഗീതയുടെ പ്രതികരണം. കേസിൽ കടയുടമ മുഖ്യസാക്ഷികളിലൊരാളാണ്.
അർജുനെ അടുത്ത ദിവസങ്ങളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഇതിനോടകം വലിയ വാർത്തപ്രാധാന്യം കിട്ടിയ കേസിൽ പഴുതടച്ച കുറ്റപത്രം നൽകി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരാത്താനാണ് പൊലീസ് ശ്രമം. ഇതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വണ്ടിപ്പെരിയാറിലെ കുട്ടിയുടെ വീട് സന്ദർശിക്കും. പെരുവന്താനത്ത് വച്ച് നടക്കുന്ന പ്രതിഷേധ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona