നാവികസേനയുടെ മുങ്ങൽ വിദ​ഗ്ധർക്ക് വെള്ളത്തിൽ ഇറങ്ങാൻ കഴിയുന്നില്ല. ​ഗം​ഗാവലി പുഴയിൽ സിഗ്നൽ കിട്ടിയ സ്ഥലത്ത് ശക്തമായ അടിയൊഴുക്കാണുള്ളത്.  

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസമായ ഇന്നും തുടരുകയാണ്. പ്രദേശത്ത് സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ രക്ഷാപ്രർത്തനം പുരോ​ഗമിച്ചു കൊണ്ടിരിക്കുന്നത്. ദുരന്തസ്ഥലത്തെ രക്ഷാദൗത്യത്തിന് സൈന്യം തുടരുമെന്ന് അറിയിച്ചു. ശക്തമായ അടിയൊഴുക്ക് കാരണമാണ് സൈന്യം തൽക്കാലം കരയിലേക്ക് കയറിയത്. നാവികസേനയുടെ മുങ്ങൽ വിദ​ഗ്ധർക്ക് വെള്ളത്തിൽ ഇറങ്ങാൻ കഴിയുന്നില്ല. ​ഗം​ഗാവലി പുഴയിൽ സിഗ്നൽ കിട്ടിയ സ്ഥലത്ത് ശക്തമായ അടിയൊഴുക്കാണുള്ളത്. 

അതേ സമയം, ഷിരൂരില്‍ ടാങ്കര്‍ സ്ഫോടനം ഉണ്ടായിട്ടില്ലെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കാര്‍വാര്‍ എസ് പി എം നാരായണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇവിടെ ന ിന്ന് ലഭിച്ച മൃതദേഹങ്ങളില്‍ പൊള്ളലേറ്റ പാടുകളില്ല. ഒഴുകിയ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചില്ലെന്നും എസ് പി വ്യക്തമാക്കി. ഇലക്ട്രിക് ലൈന്‍ തട്ടി പൊള്ളലേറ്റ് മരണം സംഭവിച്ചു എന്ന പ്രചാരണവും തെറ്റാണ്. 

അർജുനെ കണ്ടെത്താനുള്ള രക്ഷാ ദൗത്യം ഗൗരവമുള്ള വിഷയമെന്ന് കർണാടക ഹൈക്കോടതി അറിയിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഇരുസര്‍ക്കാരുകളോടും നാളേക്കകം മറുപടി നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെയുള്ള രക്ഷാ ദൗത്യത്തിൻ്റെ വിവരങ്ങൾ ക‍ർണാടക ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ചു. കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. രണ്ട് മലയാളി അഭിഭാഷകരാണ് സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ച് ഹര്‍ജി പരിഗണിച്ചത്. ഇന്നലെ സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകരോട് കർണാടക ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് ഇന്ന് ഹൈക്കോടതിയിലെത്തിയത്.

YouTube video player