അരുവിക്കര തെരഞ്ഞെടുപ്പ് പ്രചാരണ വീഴ്ച; വി കെ മധുവിനെ സിപിഎം തരംതാഴ്ത്തി
ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. അരുവിക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ച അന്വേഷിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.
തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിലുയർന്ന പരാതികളിന്മേൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ മധുവിനെ സിപിഎം തരംതാഴ്ത്തി. ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. അരുവിക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ച അന്വേഷിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.
വി കെ മധുവിൻ്റെ വിശദീകരണം കൂടി തേടിയ ശേഷമാണ് മൂന്നംഗ സമിതി അന്വേഷണം പൂർത്തിയാക്കിയത്. മധുവിന്‍റെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് കമ്മീഷൻ കണ്ടെത്തിയത്.
മണ്ഡലത്തിൽ എൽഡിഎഫ് വിജയിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചെന്നായിരുന്നു സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം. ആദ്യം സ്ഥാനാർത്ഥിയായി തീരുമാനിച്ച മധു പിന്നീട് ജി സ്റ്റീഫൻ സ്ഥാനാർത്ഥിയായതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വിട്ടുനിന്നെന്നാണ് ഉയർന്ന പ്രധാന ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ ഇത് പരിശോധിക്കാൻ മൂന്നംഗ കമ്മീഷനെ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തുക ആയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight