സിപിഎം അത്താണി ലോക്കല്‍ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പിആര്‍ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്‌ത ഇഡി നടപടിയില്‍ പ്രതിഷേധമറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.
തിരുവനന്തപുരം: സിപിഎം അത്താണി ലോക്കല്‍ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പിആര്‍ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്‌ത ഇഡി നടപടിയില്‍ പ്രതിഷേധമറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ സാമ്പത്തിക നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. അതിന് ബദലുയര്‍ത്തുന്നവിധം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സഹകരണ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തുകയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ നയമാണ്. അതിന്റെ ഭാഗമായാണ് സഹകരണ പ്രസ്ഥാനത്തേയും, അതിനെ വളര്‍ത്തി മുന്നോട്ടുകൊണ്ടുപോകുന്ന ഇടതുപക്ഷ പ്രസ്ഥാനത്തേയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര ഏജന്‍സികളുടെ ഇടപെടലെന്നും സിപിഎം പ്രസ്താവനയിൽ ആരോപിച്ചു.
ഇപ്പോള്‍ അറസ്റ്റ് ചെയ്‌തിട്ടുള്ള അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തിയും, മര്‍ദ്ദിച്ചും കള്ളമൊഴി രേഖപ്പെടുത്തുവാനുള്ള ശ്രമം ഇ.ഡിയുടെ ഭാഗത്ത് നിന്നുണ്ടായി. അത് തുറന്നുകാട്ടിയ അരവിന്ദാക്ഷനെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അവരുടെ പരാതി പൊലീസിന്റെ മുമ്പില്‍ നില്‍ക്കുകയാണ്. ഈ ഘട്ടത്തിലാണ് അറസ്റ്റുണ്ടായത് എന്നത് ഇതിന്റെ പിന്നിലുള്ള താല്‍പര്യം വ്യക്തമാക്കുന്നതാണ്. സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നതിനാണ് പാര്‍ടിയും, സംസ്ഥാന സര്‍ക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍ സഹകരണ പ്രസ്ഥാനത്തേയും, അതിനെ ശക്തിപ്പെടുത്താന്‍ നിലകൊള്ളുകയും ചെയ്യുന്ന ഇടതുപക്ഷത്തേയും ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം നീക്കങ്ങളെ രാഷ്‌ട്രീയമായും, നിയമപരമായും നേരിട്ട് മുന്നോട്ടുപോകും. നാടിന്റെ ജനാധിപത്യ അന്തരീക്ഷത്തേയും, സഹകരണ പ്രസ്ഥാനത്തേയും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ജനങ്ങളുടേയും പിന്തുണയുണ്ടാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.
Read more: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇഡിയുടെ അന്വേഷണം ആരിലേക്കൊക്കെ, സിപിഎം കേന്ദ്രങ്ങൾ അങ്കലാപ്പിൽ
അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പി ആര്‍ അരവിന്ദാക്ഷന്‍റെ റിമാൻഡ് റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. കരുവന്നൂർ പി ആർ അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്.
കേസിലെ മുഖ്യ പ്രതി സതീഷ് കുമാറാണ് പണം ബാങ്കിൽ നൽകിയതെന്നും റിപ്പോർട്ടില്‍ പറയുന്നു. കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയ ബെനാമി വായ്പയിൽ നിന്നാണ് ഈ പണം സതീഷ് നൽകിയത്. കരുവന്നൂർ ബാങ്കിൽ നടത്തിയ തട്ടിപ്പിന് സതീശനെ അരവിന്ദാക്ഷൻ സഹായിച്ചുവെന്നും തട്ടിപ്പാണ് എന്ന് അറിഞ്ഞാണ് സഹായം ചെയ്തതെന്നും റിപ്പോർട്ടില്‍ പറയുന്നു. അരവിന്ദാക്ഷനെതിരെ കൂടുതല്‍ സാക്ഷി മൊഴികളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അരവിന്ദാക്ഷന് വന്‍ തുക കൈമാറിയെന്നാണ് സാക്ഷി മൊഴി. സതീഷ് കുമാറിന്റെയും സഹോദരൻ ശ്രീജിത്തിന്റെയും അക്കൗണ്ട് വഴി അരവിന്ദാക്ഷന് വൻ തുക കൈമാറി സാക്ഷി മൊഴി. കിരണ്‍ തട്ടിയ 24 കോടിയിൽ 25 ലക്ഷം രൂപ അരവിന്ദക്ഷന് നൽകിയെന്ന് മുൻ മാനേജർ ബിജു കരീം മൊഴി നൽകിയിട്ടുണ്ട്. സതീഷ് കുമാറിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോണിൽ അരവിന്ദക്ഷനും സതീശനും തമ്മിലുള്ള ബന്ധത്തിന്റെ തെളിവ് ലഭിച്ചുവെന്നും 2015 മുതൽ 17 വരെ കാലത്ത് കോടികളുടെ ഇടപാട് അക്കൗണ്ട് വഴി നടന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
