ആര്യനാട് സഹകരണ ബാങ്കിൽ തട്ടിയത് ഏഴ് കോടി; ഒരു വര്‍ഷമായിട്ടും പണം തിരികെ പിടിക്കാൻ നടപടിയില്ല
അന്നത്തെ സെക്രട്ടറിയുടെ വീഴ്ചയാണ് ഉദ്യോഗസ്ഥരുടെ തട്ടിപ്പിന് കാരണമെന്നാണ് സിപിഎമ്മിന്‍റെ കണ്ടെത്തൽ. ക്രമക്കേടിനെക്കുറിച്ച് ഒരു വർഷം മുൻപ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും രണ്ടാഴ്ച മുൻപാണ് തെളിവെടുപ്പിനെത്തിയത്.
തിരുവനന്തപുരം: സിപിഎം ഭരിക്കുന്ന തിരുവനന്തപുരത്തെ ആര്യനാട് സഹകരണ ബാങ്കിൽ വായ്പാതട്ടിപ്പിൽ ഏഴുകോടിയിൽപ്പരം രൂപ ജീവനക്കാർ തട്ടിയെന്ന് സഹകരണവകുപ്പ് കണ്ടെത്തിയിട്ട് ഒരുവർഷത്തിലധികമായി. പണം തിരികെ പിടിക്കാൻ ഇതുവരെയും നടപടിയായില്ല. ക്രൈംബ്രാഞ്ച് അന്വേഷണവും ഏങ്ങുമെത്തിയില്ല.
ആര്യനാട് സർവീസ് സഹകരണബാങ്കിലെ മുൻ ഭരണസമിതി അംഗം കൂടിയായ ശശിധരന് ഒരു ദിവസം ബാങ്കിൽ നിന്നൊരു നോട്ടീസെത്തി. മൂന്ന് ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നായിരുന്നു നോട്ടീസ്. ഇങ്ങനെ 185ലധികം പേരുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകൾ അവരറിയാതെ വച്ച് വായ്പ എടുത്തുവെന്നാണ് സഹകരണവകുപ്പിന്‍റെ പരിശോധനയിൽ കണ്ടെത്തിയത്. ബാങ്കിന്‍റെ സായാഹ്നശാഖയിലെ ബാങ്ക് മാനേജർ ജൂനിയർ ക്ലർക്ക് എന്നിവരായിരുന്നു തട്ടിപ്പ് നടത്തിയതെന്നായിരുന്നു കണ്ടെത്തൽ. മേൽനോട്ടത്തിൽ വീഴ്ച വന്നതിന് സെക്രട്ടറി അസിസ്റ്റൻഡ് സെക്രട്ടറി ഇന്റേൺ ഓഡിറ്റർ എന്നിവരുൾപ്പടെ പാർട്ടി അനുഭാവികളായ അഞ്ച് പേരെ സസ്പെന്‍റ് ചെയ്തു. ഒപ്പം ഭരണസമിതിയും പിരിച്ചുവിട്ടു.
അന്നത്തെ സെക്രട്ടറിയുടെ വീഴ്ചയാണ് ഉദ്യോഗസ്ഥരുടെ തട്ടിപ്പിന് കാരണമെന്നാണ് സിപിഎമ്മിന്‍റെ കണ്ടെത്തൽ. ക്രമക്കേടിനെക്കുറിച്ച് ഒരു വർഷം മുൻപ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും രണ്ടാഴ്ച മുൻപാണ് തെളിവെടുപ്പിനെത്തിയത്.