ദേശീയപാത നിര്‍മാണത്തിലെ വീഴ്ച ഗൗരവതരമാണെന്നും ഇപ്പോഴത്തെ നടപടികള്‍ മാത്രം പോരെന്നും മോൻസ് ജോസഫ് എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രത്യേക ലൈവത്തോണിൽ പറഞ്ഞു.

തിരുവനന്തപുരം: ഗുരുതരമായ വീഴ്ചയാണ് ദേശീയപാത 66ലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും മുൻ പൊതുമരാമത്ത് മന്ത്രി മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. ദേശീയപാത 66ലെ നിര്‍മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രത്യേക ലൈവത്തോണിൽ സംസാരിക്കുകയായിരുന്നു മോൻസ് ജോസഫ് എംഎൽഎ.

Add Asianetnews as a Preferred SourcegooglePreferred

ദേശീയപാത അതോറിറ്റി കരാറുകാര്‍ക്കെതിരെ അടക്കം നടപടിയെടുത്തിട്ടുണ്ട്. എന്നാൽ, അതുകൊണ്ട് മാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്. ഇത്തരമൊരു കാര്യം ലൈവത്തോണിലൂടെ ചര്‍ച്ച ചെയ്യാനെടുത്ത ഏഷ്യാനെറ്റ് ന്യൂസിന്‍റെ തീരുമാനം അഭിനന്ദനാര്‍ഹമാണ്. ദേശീയപാത നിര്‍മാണത്തോടനുബന്ധിച്ച് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്തുവന്നപ്പോള്‍ ഇത്രയും പ്രതിസന്ധികളിലൂടെയാണ് നിര്‍മാണം പുരോഗമിക്കുന്നതെന്ന് വ്യക്തമായി.

ഇവിടെ ദേശീയ പാത അതോറിറ്റിയും പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഏതാനും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് മാത്രം മുന്നോട്ടുപോകാനാകില്ല. ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിൽ അത് മനസിലാക്കാം. എന്നാൽ, കാസര്‍കോട് മുതൽ താഴോട്ടുള്ള ജില്ലകളിലടക്കം ഇത്തരം പ്രശ്നങ്ങളുണ്ടാകുകയാണ്.ദേശീയപാത 66ലെ നിര്‍മാണം ശരിയായ രീതിയില്‍ അല്ലെന്നും അപകട സാധ്യതയുണ്ടെന്നും എട്ടുമാസം മുമ്പ് ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.

ഇക്കാര്യങ്ങളൊന്നും സര്‍ക്കാരോ പൊതുമരാമത്ത് വകുപ്പോ ഗൗരവത്തിലെടുത്തിട്ടില്ല. കുറ്റമറ്റ രീതിയിൽ നിര്‍മാണം മുന്നോട്ടുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്‍റെയും പൊതുമരാമത്ത് വകുപ്പിന്‍റെയും ഉത്തരവാദിത്വമാണ്. പൊളിയുന്നതിന് മുമ്പ് വരെ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ യാതൊരു ഉത്തരവാദിത്വം ഇല്ലെന്ന് പറയുന്നത്. സര്‍ക്കാരിന് ഇക്കാര്യത്തിൽ ഉത്തരവാദിത്വം ഉണ്ട്. പിഡബ്ല്യുഡിക്ക് ഒഴിഞ്ഞുമാറാനാകില്ല.നിര്‍മാണത്തിലെ വീഴ്ച ഗൗരവതരമാണെന്നും ഇപ്പോഴത്തെ നടപടികള്‍ മാത്രം പോരെന്നും മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.


YouTube video player