തെരഞ്ഞെടുപ്പിന് സജ്ജമെന്ന് മുന്നണികൾ, കേരളം തെരഞ്ഞെടുപ്പ് പോരിലേക്ക്
സീറ്റ് വിഭജനം പൂര്‍ത്തിയാക്കി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക എത്രയും പെട്ടെന്ന് പുറത്തു വിടാനുള്ള തിരക്കിലാണ് പാര്‍ട്ടികൾ
തിരുവനന്തപുരം/കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാവും എന്ന വാര്‍ത്ത വന്നതോടെ ആത്മവിശ്വാസം അവകാശ വാദവുമായി മൂന്ന് മുന്നണികളും രംഗത്ത് എത്തി. തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുമ്പോൾ പലതരം ആശങ്കകളും വെല്ലുവിളികളും മൂന്ന് മുന്നണികളും നേരിടുന്നുവെങ്കിലും ഉറച്ച ജയം മുന്നിൽ കാണുന്ന തരത്തിലാണ് എല്ലാവരുടേയും ആദ്യപ്രതികരണം. സീറ്റ് വിഭജനം പൂര്‍ത്തിയാക്കി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക എത്രയും പെട്ടെന്ന് പുറത്തു വിടാനുള്ള തിരക്കിലാണ് പാര്‍ട്ടികൾ
എം.വി.ഗോവിന്ദൻ (സിപിഎം)
നിയമസഭാ തെരഞ്ഞെടുപ്പിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സിപിഎമ്മും പൂര്‍ണ സജ്ജമാണ്. എൽഡിഎഫിൻ്റെ തെക്കുവടക്ക് വികസനജാഥകൾ ഇന്ന് സമാപിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഘടകക്ഷികളുമായി ചര്‍ച്ച പൂര്‍ത്തിയാക്കി സീറ്റ് വിഭജനത്തിലും ധാരണയാവും. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പാര്‍ട്ടിയും മുന്നണിയും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വികസനത്തിൻ്റെ കാര്യത്തിൽ പുതിയൊരു മാതൃക സൃഷ്ടിച്ച എൽഡിഎഫ് സര്‍ക്കാര്‍ ഭരണതുടര്‍ച്ച നേടും. ആഴക്കടൽ മത്സ്യബന്ധനമടക്കം പ്രതിപക്ഷ സൃഷ്ടിക്കുന്ന ഒരു വിവാദവും എൽഡിഎഫിനെ ബാധിക്കില്ല.
കെ.സുരേന്ദ്രൻ (ബിജെപി)
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ നേരിട്ട് യുദ്ധക്കളത്തിലേക്ക് ഇറങ്ങുകയാണ് ബിജെപി. കേരളത്തിൽ ബിജെപി പൂര്‍ണ സജ്ജമാണ്. ഒരാഴ്ചയ്ക്കുള്ളിൽ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തു വിടും. ഇ.ശ്രീധരൻ്റെ മണ്ഡലം എവിടെയന്ന് പിന്നീട് വ്യക്തമാക്കും. മുസ്ലീം ലീഗുമായോ സിപിഎമ്മുമായോ ഒരു മുന്നണി ബന്ധം ബിജെപിക്കുണ്ടാവില്ല. അവരുമായി സഹകരിക്കുന്നവര്‍ക്ക് ആ ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേരാം.
രമേശ് ചെന്നിത്തല - (കോണ്‍ഗ്രസ്)
എപ്പോൾ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും യുഡിഎഫ് സജ്ജമാണ്. സിപിഎം എത്ര ശ്രമിച്ചാലും ബിജെപി കേരളത്തിൽ ക്ലച്ച് പിടിക്കില്ല. 40 സീറ്റ് പോയിട്ട് ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല. തെരെഞ്ഞെടുപ്പിന് കോൺഗ്രസ് സജ്ജമാണ്. പ്രഖ്യാപനം വന്നാൽ ഉടൻ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും
മുല്ലപ്പള്ളി രാമചന്ദ്രൻ - (കോണ്‍ഗ്രസ് )
സ്ഥാനാര്‍ത്ഥി പട്ടികയിൽ അര്‍ഹമായ പ്രാധാന്യം യുവാക്കൾക്കുണ്ടാവും. പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടാൻ സര്‍വ്വ സജ്ജമാണ്. അഞ്ച് സീറ്റിൽ ബിജെപിയെ ജയിപ്പിക്കാനാണ് സിപിഎം ബിജെപി നേതാക്കളുടെ ധാരണ. മുസ്ലീം ലീഗിനെ കുറിച്ച ബി ജെ പിക്കാർ പറയുന്നത് എന്താണെന്ന് മനസിലാകുന്നില്ല.
കുഞ്ഞാലിക്കുട്ടി (മുസ്ലീംലീഗ്) -
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കട്ടെ, യുഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണ്, തെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമാണ്. തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വരും. ഈ സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ എന്തൊക്കെ നടക്കും എന്നതിന് തെളിവാണ് ആഴക്കടൽ മൽസ്യബന്ധന വിവാദം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം അവസാനിച്ചു. കേരളം ആര് ഭരിക്കണമെന്നു തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. മുമ്പ് കേട്ട് കേൾവിയില്ലാത്ത അഴിമതികളാണ് ഈ സർക്കാർ നടത്തിയത്. ഭരണമാറ്റം ആവശ്യമാണ് എന്ന് ജനങ്ങൾ ചിന്തിച്ചു തുടങ്ങി. കേരളത്തിൽ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യം.