കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയതിനെതിരെയാണ് റിവ്യൂ ഹര്‍ജി. വിചാരണാ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസില്‍ (Kerala assemblye ruckus case) പ്രതികള്‍ നല്‍കിയ റിവ്യൂ ഹര്‍ജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വി ശിവന്‍കുട്ടി (V Sivankutty) അടക്കമുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്. കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയതിനെതിരെയാണ് റിവ്യൂ ഹര്‍ജി. വിചാരണാ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസിൽ മന്ത്രി വി ശിവൻകുട്ടി ഉള്‍പ്പെടെയുള്ള ആറ് എൽഡിഎഫ് നേതാക്കളുടെ വിടുതൽ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. പ്രതികള്‍ വിചാരണ നേരിടണമെന്നാവശ്യപ്പെട്ട സിജെഎം കോടതി ഇന്ന് നേരിട്ട് ഹാജരാകാനും നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് പ്രതികൾ റിവ്യൂ ഹർജി നൽകിയത്.

വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെടി ജലീല്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവരാണ് പ്രതികള്‍. കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി രൂക്ഷവിമര്‍ശനത്തോടെയാണ് തള്ളിയത്. ആദ്യം തിരുവനന്തപുരം സിജെഎം കോടതിയിലാണ് സര്‍ക്കാരിന്റെ ആവശ്യം തള്ളിയത്. ഇതിന്റെ അപ്പീല്‍ തള്ളിയ സുപ്രീകോടതി വിചാരണ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രതികള്‍ അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി വിടുതല്‍ ഹര്‍ജികള്‍ നല്‍കി.

പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതെയ ചോദ്യം ചെയ്ത പ്രതികള്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ചില നേതാക്കളെ മാത്രം തെരെഞ്ഞു പിടിച്ച് പ്രതിയാക്കിയതാണെന്നും ഹര്‍ജികളില്‍ ആരോപിച്ചു. എന്നാല്‍, മാതൃകയാകേണ്ട ജനപ്രതികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയില്‍ നടന്നതെന്നും പ്രതികള്‍ വിചാരണ നേരിടാനുമായിരുന്നു വിടുതല്‍ ഹര്‍ജികള്‍ തള്ളിയുള്ള സിജെഎമ്മിന്റെ ഉത്തരവ്.