ദിവസപടി കൈമാറുന്നതിനിടെ അസി.എംവിഐയേയും ഏജൻ്റുമാരേയും വിജിലൻസ് പിടികൂടി
കാഞ്ഞിരപ്പള്ളി റീജയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് സുകുമാരൻ ആണ് പിടിയിലായത്. ദിവസപടിയായി ഉദ്യോഗസ്ഥർക്ക് 30,000 രൂപ ഒരൊറ്റദിവസം കിട്ടിയിരുന്നതായി വിജിലൻസ്.
കോട്ടയം: ഏജൻ്റുമാരിൽ നിന്നും ദിവസപ്പടി കൈപ്പറ്റുന്നതിനിടെ കാഞ്ഞിരപ്പള്ളി ട്രാൻസ്പോർട്ട് ഓഫീസിലെ അസിസ്റ്റഡ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായി. കാഞ്ഞിരപ്പള്ളി റീജയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് സുകുമാരൻ ആണ് പിടിയിലായത്. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥനെ വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടുന്നതിൻ്റെ ദൃശ്യങ്ങൾ ഏഷ്യനെറ്റ് ന്യൂസിന് ലഭിച്ചു.
ഇയാൾക്ക് പണം കൈമാറാനെത്തിയ അബ്ദുൾ സമദ്, നിയാസ് എന്നീ രണ്ട് ഏജൻ്റുമാരേയും വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവിംഗ് സ്കൂളുക്കാരിൽ നിന്നാണ് ഏജൻ്റുമാർ പണം ശേഖരിച്ചത്. ശ്രീജിത്ത് സുകുമാരനെ കൂടാതെ മാസപ്പടി സംഘത്തിൽ സുരേഷ് ബാബു, അരവിന്ദ് എന്നീ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും ഉൾപ്പെട്ടതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരെ ഉടനെ കസ്റ്റഡിയിലെടുക്കുമെന്നും വിജിലൻസ് വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ ഉദ്യോഗസ്ഥരെ വിജിലൻസ് നിരീക്ഷിച്ചു വരികയായിരുന്നു.അതത് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി പോകും വഴിയാണ് ഇവർ ഏജൻ്റുമാരിൽ നിന്നും പണം കൈപ്പറ്റി കൊണ്ടിരുന്നത്. ഒരു ദിവസം ഇരുപതിനായിരം മുതൽ മുപ്പതിനായിരം രൂപ വരെ ഇവർ ഇങ്ങനെ കൈപ്പറ്റിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona