മത്സ്യക്കച്ചവടക്കാരിക്കെതിരെ നടന്ന അതിക്രമത്തിൽ മന്ത്രി തല ചർച്ച, കേസ് പിൻവലിക്കും, സമരം അവസാനിച്ചു
മന്ത്രിമാരായ ആൻറണി രാജുവും ശിവൻകുട്ടിയമാണ് ആക്ഷൻ കൗൺസിലുമായി ചർച്ച നടത്തിയത്...
തിരുവനന്തപുരം: ആറ്റിങ്ങലിൽ മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീക്ക് നേരെ നടന്ന അതിക്രമത്തിനെ തുടർന്ന് ആരംഭിച്ച സമരം പിൻവലിച്ച് അഞ്ചുതെങ്ങ് ഫെറോന ആക്ഷൻ കൗൺസിൽ. മന്ത്രിതല ചർച്ചകൾക്കൊടുവിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. മന്ത്രിമാരായ ആൻറണി രാജുവും ശിവൻകുട്ടിയമാണ് ആക്ഷൻ കൗൺസിലുമായി ചർച്ച നടത്തിയത്.
മത്സ്യക്കച്ചവടം നടത്തുന്ന അൽഫോൺസയ്ക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കും. മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകുമെന്ന് മന്ത്രിമാർ ഉറപ്പുനൽകി. ഇതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.
കൊല്ലം അഞ്ചുതെങ്ങ് സ്വദേശിനി അൽഫോൻസ പതിറ്റാണ്ടുകളായി ആറ്റിങ്ങൽ അവനവൻചേരി കവലയിലാണ് മത്സ്യം വിറ്റിരുന്നത്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ഇവരുടെ മത്സ്യവിൽപന അവിടെ നിന്നും മാറ്റാനുള്ള നഗരസഭാ ജീവനക്കാരുടെ ശ്രമമാണ് കൈവിട്ട കളിയിലേക്ക് നീങ്ങിയത്. അൽഫോൺസ മത്സ്യവിൽപനയ്ക്ക് വേണ്ടി കൊണ്ടു വന്ന മൂന്ന് കൊട്ട മത്സ്യവും നഗരസഭാ ജീവനക്കാർ റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇതിൽ പ്രതിഷേധിച്ച് അൽഫോൺസ റോഡിൽ കിടന്ന് പ്രതിഷേധിച്ചിരുന്നു.
കൈയ്യേറ്റം നടത്തിയ ജീവനക്കാരെ പിന്തുണയ്ക്കുന്ന നിലപാടാണ് നഗരസഭ ആദ്യം സ്വീകരിച്ചിരുന്നത്. കച്ചവടം നടത്തിയവര്‍ക്ക് പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും..അതിന് ശേഷമാണ് മീൻ പിടിച്ചെടുത്തതെന്നും വാഹനത്തില്‍ കയറ്റുന്പോള്‍ മീൻ റോഡില്‍ വീണതാണെന്നും നഗരസഭാ അധ്യക്ഷ അവകാശപ്പെട്ടിരന്നു. മീൻ മാറ്റിയ ശേഷം ജീവനക്കാരെ പിടിച്ച് വലിച്ച അല്‍ഫോണ്‍സ റോഡില്‍ കിടന്നുരുളുകയായിരുന്നെന്നായിരുന്നു നഗരസഭയുടെ വിശദീകരണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.