മാള പൊയ്യ ചക്കാട്ടിക്കുന്നിലെ മദ്യപസംഘമാണ് പൊലീസിനെ ആക്രമിച്ചത്.  

തൃശ്ശൂര്‍: മദ്യലഹരിയിൽ വനിത എസ്.ഐയെ ആക്രമിച്ചവര്‍ അറസ്റ്റിൽ. മാള പൊയ്യ ചക്കാട്ടിക്കുന്നിലെ മദ്യപസംഘമാണ് പൊലീസിനെ ആക്രമിച്ചത്. വനിത എസ്.ഐയോട് അപമര്യാദയായി പെരുമാറിയ മദ്യപസംഘം. രണ്ട് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തിൽ ചക്കാട്ടിക്കുന്ന് സ്വദേശി സുനി (36) , മഠത്തുംപടി സ്വദേശി സനോജ് (36) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. മാളാ ചക്കാട്ടിക്കുന്നിൽ രണ്ട് പേര്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നതായി പൊലീസിന് പരാതി കിട്ടി. ഇതിനെ തുടര്‍ന്ന് പ്രിൻസിപ്പൾ എസ്.ഐ അടക്കമുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോൾ ആണ് ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. വനിതാ എസ്.ഐയെ അധിക്ഷേപിച്ച ഇവരെ ബലം പ്രയോഗിച്ച് പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും സ്ത്രീകളെ അധിക്ഷേപിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

പരസ്യമദ്യപാനം ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം 

തിരുവനന്തപുരം: വീടിനു സമീപത്തിരുന്ന് പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച രണ്ട് പേർ പൊലീസ് പിടിയിൽ. തിരുവനന്തപുരം നേമം മേലാങ്കോട് സ്വദേശികളായ ശരത് കുമാർ, അഭിജിത്ത് എന്നിവരെയാണ് പിടികൂടിയത്. മേലാങ്കോട് സ്വദേശി അഖിലിനെയാണ് ഇവർ കൊല്ലാൻ ശ്രമിച്ചത്. മദ്യപിക്കുന്നത് തടഞ്ഞ അഖിലിനെ ആദ്യം ആക്രമിച്ച ഇവർ പിന്നീട് ആശുപത്രിയിലെത്തിയും ആക്രമിച്ചിരുന്നു. കഴിഞ്ഞ മാസം പതിനാറിനായിരുന്നു സംഭവം. 

തിരുവനന്തപുരത്ത് ട്യൂഷൻ സെൻ്റര്‍ അധ്യാപകൻ്റെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥിനി ബോധരഹിതയായി 

തിരുവനന്തപുരം: നീറമൻകരയിൽ പ്ലസ്‍വൺ വിദ്യാര്‍ത്ഥിനിയ്ക്ക് ട്യൂഷൻ സെന്‍റര്‍ പ്രധാന അധ്യാപകന്‍റെ മര്‍ദ്ദനം. തമലം സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ടുവന്നതിനായിരുന്നു മര്‍ദ്ദനം. വിദ്യാര്‍ത്ഥിനിയെ സഹപാഠികളുടെ മാതാപിതാക്കളും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഗൈഡ്‍ലൈൻ ട്യൂഷൻ സെന്‍ററിന്‍റെ നടത്തിപ്പുകാരനും പ്രധാന അധ്യാപകനുമായ മോഹനനെതിരെ വിദ്യാര്‍ത്ഥിനിയ്ക്കും മാതാപിതാക്കൾക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തില്ല.