ആറ്റുകാൽ പൊങ്കാല നാളെ നടക്കാനിരിക്കെ തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിൽ മന്ത്രി വി ശിവൻകുട്ടിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്. ഒന്നര മാസമായി നഗരത്തിൽ കുടിവെള്ള പ്രശ്നം തുടങ്ങിയിട്ടെന്ന് വിവി രാജേഷ് പറഞ്ഞു.

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല നാളെ നടക്കാനിരിക്കെ തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിൽ മന്ത്രി വി ശിവൻകുട്ടിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്. സർവകക്ഷി യോഗ തീരുമാന പ്രകാരമാണ് ആറ്റുകാൽ ക്ഷേത്ര പരിസരത്തു കുടിവെള്ളത്തിന് സംവിധാനം ഒരുക്കിയതെന്നും ഒന്നര മാസമായി നഗരത്തിൽ കുടിവെള്ള പ്രശ്നം തുടങ്ങിയിട്ടെന്നും വിവി രാജേഷ് പറഞ്ഞു. നഗരസഭയുടെ ഉത്തരവാദിത്തമാണ് നിർവഹിക്കുന്നതെന്നും കുടിവെള്ളം മുടങ്ങില്ലെന്നും വിവി രാജേഷ് വ്യക്തമാക്കി. ചില സംഘടനകളുടെ കൊടിവെച്ച് വെള്ളത്തിന്റെ ടാങ്കറുകളിൽ വന്ന് ഷോ നടത്തുന്നുണ്ടെന്നും ആ ഷോയൊന്നും ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ആവശ്യമില്ലെന്നുമായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ വിമര്‍ശനം. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് മണക്കാട് അടക്കമുള്ള പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുമെന്നും സ്പെഷ്യൽ സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ടെന്നും ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.

കുടിവെള്ളം മുടങ്ങില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

അതേസമയം, ആറ്റുകാൽ പൊങ്കാലക്ക് കുടിവെള്ളം മുടങ്ങില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കുടിവെള്ളത്തിൽ രാഷ്ട്രീയം കലർത്താൻ എൽഡിഎഫ് ആഗ്രഹിക്കുന്നില്ല. കോർപ്പറേഷനും വാട്ടർ അതോറിറ്റിയും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. കുടിവെള്ള വിതരണം ഏകോപിപ്പിക്കുന്നതിനായി കൺട്രോൾ റൂം തുറന്നു. ആശങ്കപെടേണ്ട സാഹചര്യമില്ല.

തിരുവനന്തപുരത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കാര്യക്ഷമമായി ഇടപെട്ടു കഴിഞ്ഞു. മേയറുമായി കഴിഞ്ഞ ദിവസം രാത്രി തന്നെ സംസാരിച്ചിരുന്നു. മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ രണ്ടു തവണ യോഗംവിളിച്ചിരുന്നു. ഇന്നും യോഗം വിളിച്ചിട്ടുണ്ടെന്നും ഇന്ന് ലഭിച്ച പരാതിയിൽ പരിഹാരം കാണാൻ അടിയന്തരമായി നടപടി ആരംഭിച്ചിട്ടുണ്ടെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ആറ്റുകാൽ പൊങ്കാലയെക്കാൾ കൂടുതൽ ആളുകൾ എത്തുന്ന ശബരിമലയിൽ കൃത്യമായി വെള്ളം വിതരണം ചെയ്തു. കോർപ്പറേഷൻ ചെയ്യേണ്ടത് കോർപ്പറേഷൻ ചെയ്യണം.ഇത്തരം സന്ദർഭങ്ങളിൽ സഹകരിച്ചു പോകുകയാണ് വേണ്ടതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

പ്രതിഷേധവുമായി ബിജെപി

ആറ്റുകാൽ പൊങ്കാലയ്ക്കും നഗരവാസികൾക്കും പിണറായി സർക്കാര്‍ കുടിവെള്ളം നൽകാതെ ബുദ്ധിമുട്ടിക്കുകയാണെന്നാരോപിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍റെ ഔദ്യോഗിക വസതിക്ക് മുമ്പിൽ കുടം തലയിൽ കമഴ്ത്തി കുത്തി ഇരിപ്പ് സമരം നടത്തിയിരുന്നു. ആറ്റുകാൽ പൊങ്കാല നഗരത്തിന്‍റെ ആചാര ക്രമങ്ങളുടെ ഭാഗമാണന്നും കൃതൃമ ജലക്ഷാമം സൃഷ്ടിക്കുന്നത് ആറ്റുകാൽ പൊങ്കാലയും കോര്‍പറേഷൻ മാതൃകാ ഭരണവും അട്ടിമറിക്കാനുള്ള സിപിഎം - സർക്കാർ ഗൂഡാലോചനയാണന്നും സമരം ഉദ്ഘാടനം ചെയ്ത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് പറഞ്ഞിരുന്നു. പൊങ്കാലയ്ക്ക് വേണ്ടി നഗരസഭ പ്രദേശത്തെ എല്ലാ റോഡുകളും റീ ടാർ ചെയ്തു, ഇരുനൂറോളം ശുചി മുറികളും, നിരവധി വാട്ടർ ടാങ്കുകളും ഒരുക്കിയിട്ടുണ്ട്. കൗൺസിലർമാരുടെ രാഷ്ട്രിയം നോക്കാതെ എല്ലാ വാർഡിനും ഒരു വാട്ടർ ടാങ്കർ ലോറി വീതം നല്കിയിട്ടുണ്ടന്നും വെള്ളം കിട്ടാതെ പൊങ്കാല മുടക്കാൻ ശ്രമിക്കുന്ന സാഹചര്യം ഏതറ്റം വരെയും പോയി പ്രതിരോധിക്കുമെന്നും വെള്ളത്തിനായി തീ പടർത്തുന്ന സമരം ഉണ്ടാവാതെ എത്രയും പെട്ടന്ന് നഗരത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നും എസ് സുരേഷ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

YouTube video player