കട്ടപ്പനയിലെ വൃദ്ധയുടെ മരണം കൊലപാതകം; ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
പുലർച്ചെ നാലരയോടെ റൂമിനുള്ളിൽ ചിന്നമ്മയെ ചോരയോലിച്ച നിലയിൽ ഭർത്താവ് ജോർജ് കണ്ടെത്തുകയായിരുന്നു. ഉടനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇടുക്കി: കട്ടപ്പനയിലെ വൃദ്ധയുടെ മരണം കൊലപാതകം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുളളത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇന്നലെ പുലർച്ചെയാണ് കട്ടപ്പന സ്വദേശി ചിന്നമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ നാലരയോടെ റൂമിനുള്ളിൽ ചിന്നമ്മയെ ചോരയൊലിപ്പിച്ച നിലയിൽ ഭർത്താവ് ജോർജ് കണ്ടെത്തുകയായിരുന്നു. ഉടനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വീട്ടിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ചിന്നമ്മ താഴത്തെ നിലയിലും ജോർജ് മുകളിലെ റൂമിലുമാണ് കിടന്നിരുന്നത്. പുലർച്ചെ ശുചിമുറിയിൽ പോകാനായി ജോർജ് താഴേക്ക് ഇറങ്ങിയപ്പോഴാണ് ഭാര്യ വീണുകിടക്കുന്നത് കണ്ടത്. ചിന്നമ്മ ധരിച്ചിരുന്ന ആഭരണങ്ങളൊന്നും ശരീരത്തിലുണ്ടായിരുന്നില്ല. മുഖത്ത് നഖംകൊണ്ട് പോറലേറ്റ പാടുകളുമുണ്ട്. വീടിന്‍റെ പിൻവശത്തെ വാതിൽ താഴിടാത്ത നിലയിലുമാണ്. ഈ സംശയങ്ങൾ ഭർത്താവ് ഉന്നയിച്ചതോടെ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു.