'കള്ള പ്രചാരണം നടത്തുന്നു, ഭരണഘടന കത്തിക്കണമെന്ന് പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദന്‍ മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണൻ
വ്യാജപ്രചരണത്തില്‍ എം വി.ഗോവിന്ദനെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. അദ്ദേഹം പരസ്യമായി മാപ്പ് പറയണം'. ഇല്ലെങ്കിൽ 1 കോടി നഷ്ടപരിഹാരം നൽകണമെന്നും ഗോപാലകൃഷ്ണൻ
തൃശൂര്‍: കള്ള പ്രചാരണങ്ങളുടെ ഘോഷയാത്ര നടത്തുന്നവരാണ് സിപിഎമ്മുകാരെന്ന് ബിജെപി വക്താവ് അഡ്വ.ബി.ഗോപാലകൃഷ്ണൻ. 'ഭരണഘടന ചുട്ടു കരിക്കണം എന്നും പകരം മനുസ്മൃതി പിന്തുടരണമെന്നും താൻ പറഞ്ഞെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ചാനൽ ചർച്ചയിൽ പറഞ്ഞത്'. അത് അസത്യമാണെന്നും ഗോപാലകൃഷ്ണൻ തൃശൂരിലെ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
'സിപിഎമ്മുകാരുടെ സ്വഭാവമാണ് നുണ പ്രചാരണം. വ്യാജപ്രചരണത്തില്‍ എം വി.ഗോവിന്ദനെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. അദ്ദേഹം പരസ്യമായി മാപ്പ് പറയണം'. ഇല്ലെങ്കിൽ 1 കോടി നഷ്ടപരിഹാരം നൽകണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയ്ക്കിടെയാണ് വിവാദ ആരോപണം ഉണ്ടായത്.
read more'അടിമയായി ജീവിക്കും', ഗോപാലകൃഷ്ണന്റെ വെല്ലുവിളി, ആരോപണം തെളിയിക്കുമെന്ന് എംവി ഗോവിന്ദൻ...
ഭരണഘടന ചുട്ടുകരിക്കണമെന്നും മനുസ്മൃതി അടിസ്ഥാനമാക്കണമെന്നും പറഞ്ഞയാളാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെന്ന് എം വി ഗോവിന്ദൻ പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനം. ആരോപണം തെളിയിച്ചാൽ വക്കീൽക്കുപ്പായം അഴിച്ച് ഗോവിന്ദൻ മാഷിന്റെ അടിമയായി ജീവിക്കുമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. സാധിച്ചില്ലെങ്കിൽ പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും തെളിയിക്കുമെന്നും ചര്‍ച്ചക്കിടെ എംവി ഗോവിന്ദൻ തിരിച്ചടിച്ചു.
"