2016ൽ യുഎഇ സന്ദർശനത്തിനിടെ ബാഗേജ് മറന്നിട്ടില്ല എന്ന് നിയമസഭയെ രേഖാമൂലം അറിയിച്ച് മുഖ്യമന്ത്രി, ആറന്മുള കണ്ണാടി അടക്കമുള്ള ഉപഹാരങ്ങൾ അടങ്ങിയ ബാഗ് പിന്നീട് എത്തിച്ചെന്ന് എം.ശിവശങ്കറിന്റെ മൊഴി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെ ബാഗേജ് കാണാതായതിലെ ദുരൂഹതയും സംശയങ്ങളും വർധിക്കുന്നു. അതിഥികൾക്കുള്ള ഉപഹാരങ്ങൾ അടങ്ങിയ ബാഗേജ് വിട്ടു പോയപ്പോൾ എത്തിച്ചത് കോൺസുൽ ജനറലിന്റെ സഹായത്തോടെ ആണെന്ന് ശിവശങ്കർ കസ്റ്റംസിനേ നൽകിയ മൊഴി പുറത്ത്. ബാഗേജ് മറന്നു പോയിട്ടിലെന്നായിരുന്നു നിയമസഭയിൽ ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്.

മുഖ്യമന്ത്രിക്ക് എതിരായ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിക്കും വെളിപ്പെടുത്തലിനും പിന്നാലെ ആണ് സ്വർണക്കടത്ത് വിവാദം വീണ്ടും സജീവമാകുന്നത്. കാണാതായ ബാഗേജ് വഴിയുള്ള കറൻസി കടത്തും ക്ലിഫ് ഹൗസിലേക്ക് വന്ന ബിരിയാണി ചെമ്പും മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ആയുധമാക്കി. പക്ഷെ ആ ആരോപണങ്ങളെ ഖണ്ഡിച്ചാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയത്. സ്വപ്നയുടെ ആരോപണം പൂർണമായും തള്ളിയ മുഖ്യമന്ത്രി 2016ൽ തന്റെ യുഎഇ സന്ദർശനത്തിനിടെ ബാഗേജ് മറന്നിട്ടില്ല എന്നാണ് നിയമസഭയെ അറിയിച്ചത്.

പക്ഷേ ഇതിന് നേരെ വിരുദ്ധമാണ് എം.ശിവശങ്കർ കസ്റ്റംസിന് നൽകിയ മൊഴി. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെ അതിഥികൾക്ക് നൽകാനുള്ള ഉപഹാരങ്ങൾ അടങ്ങിയ മൂന്നു ബാഗേജുകൾ തയ്യാറായിരുന്നില്ല. പിന്നീട് കോൺസുൽ ജനറൽ സഹായിച്ചാണ് ഇവ എത്തിച്ചത്. ആറന്മുള കണ്ണാടി അടക്കം ഉള്ള ഉപഹാരങ്ങൾ ആയിരുന്നു ബാഗേജിൽ എന്നുമായിരുന്നു ശിവശങ്കർ നൽകിയ മൊഴി. ആരാണ് ഇവ എത്തിക്കാൻ ആവശ്യപ്പെട്ടത് എന്ന കസ്റ്റംസ് ചോദ്യത്തിന് എല്ലാവരും എന്ന് ശിവശങ്കർ മറുപടി നൽകി. സ്വർണക്കടത്ത് ബാഗേജ് വിവാദത്തിലെ സംശയങ്ങൾ കൂട്ടുന്നതാണ് പുറത്തു വന്ന ശിവശങ്കറിന്റെ മൊഴി.
