ലൈംഗികാതിക്രമ ആരോപണം നേരിട്ടതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ഷിംജിതയ്ക്ക് ജാമ്യം
കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണം നേരിട്ടതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. മാസത്തിൽ രണ്ടു തവണ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം. രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ലെന്നും ജാമ്യ ഉത്തരവിലെ ഉപാധികളിലുണ്ട്. അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് ഷിംജിതക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്.
21 ദിവസത്തിലേറെയായി ഷിംജിത ജയിലിലായിരുന്നു. നേരത്തെ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ഷിംജിതയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ ഷിംജിത സമീപിച്ചത്. ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്താൻ ഉപയോഗിച്ച മൊബൈൽ ഫോണ്‍, ലാപ്ടോപ്പ് അടക്കമുള്ളവയുടെ ശാസ്ത്രീയ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ട്, പരിശോധനാഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. എന്നാൽ ഈ ആവശ്യം തള്ളിയാണ് കോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. നിലവിൽ മഞ്ചേരി ജയിലിലാണ് ഷിംജിതയുള്ളത്. ജാമ്യത്തിന്‍റെ ഉപാധികള്‍ എന്തൊക്കെയെന്ന വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ആത്മഹത്യ പ്രേരണാക്കുറ്റമാണ് ഷിംജിതക്കെതിരെ ചുമത്തിയിരിക്കുന്നത്.
