സിബിഐ റിപ്പോർട്ട് അംഗീകരിച്ച കോടതി ബാലഭാസ്ക്കറിന്‍റെ അച്ഛന്‍റെ ഹർജി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്.
തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്കറിന്‍റെ അപകട മരണത്തിൽ തുടരന്വേഷണമില്ല. അപകടമരണമാണെന്ന സിബിഐ റിപ്പോർട്ട് തള്ളണമെന്നുള്ള ബാലഭാസ്കറിന്‍റെ അച്ഛന്‍റെ ഹർജി തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്നും ക്കോടതിയെ സമീപിക്കുമെന്ന് ബാലഭാസ്കറിന്‍റെ അച്ഛൻ കെ.സി. ഉണ്ണി പറഞ്ഞു.
വൻവിവാദമായ ബാലഭാസ്കറിന്‍റെ മരണത്തിൽ ദുരൂഹതയില്ലെന്ന സിബിഐ റിപ്പോർട്ട് സിജെഎം കോടതി ശരിവെക്കുകയായിരുന്നു. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ പള്ളിപ്പുറത്തുണ്ടായ വാഹന അപകടത്തിലാണ് ബാലഭാസ്കറും മകളും മരിക്കുന്നത്. 2019 സെപ്തംബർ 25ന് നടന്ന അപകടം അസൂത്രിതമല്ലെന്നും ഡ്രൈവർ അർജ്ജുൻ അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതുകൊണ്ടാണെന്നാണ് സിബിഐ റിപ്പോർട്ട്. എന്നാൽ സ്വർണ കടത്ത് കേസിൽ പ്രതികളായ ബാലഭാസ്കറിന്‍റെ സുഹൃത്തുക്കളായ പ്രകാശ് തമ്പിയും, വിഷ്ണു സോമസുന്ദരവും ഉള്‍പ്പെട്ട സംഘം നടത്തിയ ആസൂത്രിത കൊലപതാകമെന്നായിരുന്നു ബാലഭാസ്കറിന്‍റെ രക്ഷിതാക്കളുടെ വാദം. അപകട സമയത്ത് വാഹനമോടിച്ച് ആരാണെന്ന് പോലും തർക്കമുണ്ടായിരുന്നു. പ്രധാന സാക്ഷികളെ കേള്‍ക്കാതെയും ഫോണ്‍ രേഖകള്‍ കൃത്യമായി പരിശോധിക്കാതെയുമാണ് സിബിഐ റിപ്പോർട്ട് തയ്യാറാക്കിയെന്ന ബാലഭാസ്കറിന്‍റെ മാതാപിതാക്കളുടെ വാദം കോടതി തളളി.
സ്വർണ കടത്തുകേസിലെ പ്രതികളുടെ ഫോണ്‍ ഡിആർഐ വിശദമായി പരിശോധിച്ചതാണെന്നും അട്ടിമറിയോ ഗൂഢാലോചനയോ ഇല്ലെന്ന സിബിഐയുടെ നിലപാട് കോടതി അംഗീകരിച്ചു. കേസിലെ ഏക പ്രതിയായ ഡ്രൈവർ അർജുനോട് ഒക്ടോബർ ഒന്നിന് ഹാജരാകൻ നിര്‍ദ്ദേശിച്ച് കോടതി നോട്ടീസ് അയച്ചു. ബാലാഭാസ്കറിന്‍റെത് അപകടമരണമെന്നായിരുന്നു ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന്‍റെ നിഗമനം. ഈ റിപ്പോർട്ട് തള്ളി സിബിഐ അന്വേഷണം വേണമെന്ന കെ സി ഉണ്ണിയുടെ അപേക്ഷ പരിഗണിച്ചാണ് സർക്കാർ സിബിഐക്ക് വിട്ടത്. ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ ശരിവയ്ക്കുന്നതായിരുന്നു സിബിഐയുടേയും അന്തിമ റിപ്പോർട്ട്. അപകട സമയത്ത് വാഹമോടിച്ചത് ആരെന്നതിനെ ചൊല്ലിയുടെ വ്യത്യമായ സാക്ഷി മൊഴികളിലാണ് തുടക്കത്തിൽ ദുരൂഹത തുടങ്ങിയത്. ഇതിന് പിന്നാലെ ബാലഭാസ്കറിന്‍റെ അടുത്ത സുഹൃത്തുക്കള്‍ സ്വർണ കടത്തിൽ പ്രതിയായതോടെയാണ് വീണ്ടും സംശയങ്ങൾ ശക്തമായത്.
വാഹനാപകടത്തിന് പിന്നിൽ അസ്വാഭാവികതയില്ലെന്ന് സിബിഐ
ബാലഭാസ്കർ കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നിൽ അസ്വാഭാവികതയില്ലെന്നാണ് സിബിഐ കണ്ടെത്തൽ. വണ്ടിയോടിച്ചിരുന്ന അർജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. അമിത വേഗതയിലും അശ്രദ്ധയോടെയും അർജുൻ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സിബിഐ സംഘം കണ്ടെത്തി. സാക്ഷിയായി രംഗത്ത് വന്ന സോബിക്കെതിരെയും കേസെടുത്തു. തെറ്റായ വിവരങ്ങൾ നൽകിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് കേസ്. 132 സാക്ഷി മൊഴികളും 100 രേഖകളും സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു.
