'തൃശൂരിലേക്കുള്ള യാത്രയെന്തിന്? സാമ്പത്തിക ഇടപാടുകള്‍ എന്തെല്ലാം?' ലക്ഷ്മിയുടെ മൊഴിയെടുത്ത് സിബിഐ
തൃശൂരിലേക്കുള്ള യാത്രയും മടക്കവും സാമ്പത്തിക ഇടപാടുകളും അടക്കം വിശദമായ മൊഴി ലക്ഷ്മിയിൽ നിന്നും സിബിഐ രേഖപ്പെടുത്തി.
തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്കറിൻ്റെ അപകട മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങി. ബാലഭാസ്കറിൻ്റെ ഭാര്യ ലക്ഷ്മിയിൽ നിന്നും സിബിഐ മൊഴിയെടുത്തു. കേസിലെ മറ്റ് പല സാക്ഷികളെ വരും ദിവസങ്ങളിൽ പൊലീസ് ചോദ്യം ചെയ്യും.
ബാലഭാസ്കറിൻ്റെ അപകട മരണത്തിന് പിന്നിൽ സ്വർണ കടത്ത് സംഘത്തിൻ്റെ പങ്കുണ്ടോ എന്നതിനെ കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്കറിൻ്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു. ഡ്രൈവർ അർജ്ജുനെ മറയാക്കി സ്വർണ കള്ളകടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ലക്ഷ്മിയോട് തൃശൂരിലേക്കുള്ള യാത്രയും മടക്കവും സാമ്പത്തിക ഇടപാടുകളും അടക്കമുള്ള കാര്യങ്ങളെ കുറിച്ച് സിബിഐ ചോദിച്ചറിഞ്ഞു. സിബിഐ എസ്പി നന്ദകുമാരൻ നായറുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കൽ.
അപകടം നടക്കുമ്പോള്‍ വാഹനമോടിച്ചിരുന്നത് ഡ്രൈവർ അർജ്ജുനെന്നാണ് ലക്ഷ്മിയുടെ മൊഴി. ക്രൈംബ്രാഞ്ചിൻ്റെ കണ്ടത്തലും ഇതാണ്. അമിതവാഹനത്തിൽ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് അർജ്ജുനെതിരെ കേസെടുത്തിരിക്കുന്നത്. അർജ്ജുൻ, അപകട സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ കെഎസ്ആർടിസി ഡ്രൈവർ അജി എന്നിവരുടെ മൊഴി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.