താൻ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ബാലചന്ദ്രകുമാർ പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവിട്ടിരിക്കുന്നത്. ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ശബ്ദസന്ദേശമാണിത്. 

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ (Balachandra Kumar) ശബ്ദസന്ദേശം പുറത്തുവിട്ട് നടൻ ദിലീപ് (Dileep) . താൻ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ബാലചന്ദ്രകുമാർ പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവിട്ടിരിക്കുന്നത്. ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ശബ്ദസന്ദേശമാണിത്. 

ബാലചന്ദ്രകുമാർ തനിക്ക് അയച്ച വാട്സ് ആപ് സന്ദേശമാണ് ഇതെന്ന് ദിലീപ് പറയുന്നു. കടം വാങ്ങിയവരോട് സംസാരിക്കണമെന്നും സിനിമ നാല് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് പറയണമെന്നും ബാലചന്ദ്രകുമാർ പറയുന്നത് ശബ്ദസന്ദേശത്തിൽ വ്യക്തമാണെന്ന് ദിലീപ് പറയുന്നു. ബാലചന്ദ്രകുമാർ നേരത്തെ ദിലീപിന് അയച്ച ശബ്ദ രേഖയാണ് ഇതെന്നും അവകാശവാദമുണ്ട്. 2021 ഏപ്രിൽ 14 ന് അയച്ച സന്ദേശമാണ് ഇപ്പോൾ താൻ പുറത്തുവിട്ടിരിക്കുന്നതെന്നും ദിലീപ് പറയുന്നു. 

തന്‍റെ 19 ലക്ഷം രൂപ കടം വീട്ടാൻ ദിലീപിടപെടണമെന്നാവശ്യപ്പെട്ടയച്ച ശബ്ദരേഖയാണ് പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയത്. ബാലചന്ദ്രകുമാറിന്‍റെ ആവശ്യങ്ങൾ നിരസിച്ചതിലുളള വൈരാഗ്യമാണ് തനിക്കെതിരായ വധഗൂഡാലോചനാക്കേസിന് കാരണമെന്നാണ് ദിലീപിന്‍റെ വാദം. തനിക്ക് രണ്ടുപേരിൽ നിന്നായി 19 ലക്ഷം രൂപ കടം ഉണ്ട്. അത് വീട്ടാൻ ദിലീപിടപെട്ട് കൂടുതൽ സമയം ചോദിക്കണം. ഏഴു വ‍ർഷം പിറകേ നടന്നതിന് ഇതെങ്കിലും ചെയ്ത് തരണം. ഈ ഓഡിയോ സന്ദേശത്തെ എങ്ങനെ വേണമെങ്കിലും കരുതാമെന്നും ബാലചന്ദ്രകുമാർ പറയുന്നു. 

ഇതിനിടെ ദിലീപിന്‍റെ കൂട്ടുപ്രതികളുടെയും ശബ്ദ പരിശോധന ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയി നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു, കാക്കനാടെ ചിത്രാഞ്ജലി സ്റ്റുഡിയോ അധികൃതരമായി അന്വേഷണസംഘം സംസാരിച്ചിരുന്നു.

ദിലീപിനെതിരെ പുതിയ ശബ്ദരേഖ ബാലചന്ദ്രകുമാര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. ദിലീപും സഹോദരൻ അനൂപും ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ തെളിവില്ലാതെ എങ്ങനെ കൊല്ലാമെന്ന് ഗൂഢാലോചന നടത്തുന്നതാണ് ശബ്ദരേഖയിലുള്ളതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെയാണ് ശബ്ദസംഭാഷണങ്ങള്‍ പുറത്തുവരുന്നത്. 

ദിലീപ് അനുജന്‍ അനൂപിന് കൊടുക്കുന്ന നിര്‍ദേശമാണ് താൻ പുറത്തുവിട്ട ശബ്ദരേഖയിലുള്ളതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഗ്രൂപ്പിലിട്ട് എങ്ങനെ കൊല്ലണം എന്ന് ഒരു സിനിമയിലെ രംഗം കൂടി ഉദാഹരിച്ച് കൊണ്ടാണ് ദിലീപ് വിശദമാക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിന്റെ അനുജൻ അനൂപിന്‍റെ ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടു. 

ഒരാളെ കൊല്ലുമ്പോള്‍ എങ്ങനെ തെളിവ് നശിപ്പിക്കാം എന്നാണ് അനൂപ് പറയുന്നതെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. ഓരോ അന്വേഷണ ഉദ്യോഗസ്ഥനെയും കൊല്ലേണ്ട രീതിയെ കുറിച്ചള്ള കൂടുതൽ ശബ്ദരേഖകൾ ഉണ്ടെന്നും അന്ന് സംസാരിച്ച മുഴുവന്‍ കാര്യങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നുമാണ് ബാലചന്ദ്രകുമാറിന്‍റെ വിശദീകരണം. അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ കൊല്ലാനുള്ള ഗൂഢാലോചന വ്യക്തമായി നടന്നു എന്നതിന്‍റെ തെളിവാണിതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.