മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടുകയും ദേശീയ മത്സരങ്ങളിൽ അടക്കം പങ്കെടുക്കേണ്ട കായിക വിദ്യാർത്ഥികൾക്ക് ദോഷകരമായി ബാധിക്കുന്ന നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു

തിരുവനന്തപുരം: കായികമേളയിൽ രണ്ട് സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിക്കാൻ തീരുമാനം. കായികമേള സമാപന ചടങ്ങിലെ പ്രതിഷേധത്തെ തുടർന്ന് നാവമുകുന്ദ, മാർ ബേസിലിൽ സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് പിൻവലിക്കുന്നത്. പ്രതിഷേധത്തിൽ ഖേദം പ്രകടപ്പിച്ച് സ്കൂളുകൾ നൽകിയ കത്ത് അംഗീകരിച്ചുകൊണ്ടാണ് വിലക്ക് പിൻവലിക്കാൻ തീരുമാനിച്ചതെന്നാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി നിയമസഭയെ അറിയിച്ചത്. എന്നാൽ അധ്യാപകർക്ക് എതിരായ നടപടി തുടരുമെന്നും ആന്റണി ജോൺ എം എൽ എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.

കലോത്സവം നമ്മുടെ അഭിമാനം, 'ഭംഗിയായ സംഘാടനം' വിദ്യാഭ്യാസ വകുപ്പിനെയും മന്ത്രിയെയും അഭിനന്ദിച്ച് പ്രതിപക്ഷനേതാവ്

മന്ത്രിയുടെ മറുപടി ഇങ്ങനെ

മലപ്പുറം ജില്ലയിലെ നാവാമുകുന്ദ സ്‌കൂളിന്റെയും എറണാകുളം ജില്ലയിലെ കോതമംഗലം മാർബേസിൽ സ്‌കൂളിന്റെയും അധികാരികൾ എറണാകുളത്ത് വെച്ച് 2024 നവംബർ 8 മുതൽ 11 വരെ ഒളിമ്പിക്‌സ് മാതൃകയിൽ നടന്ന സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സമാപന ചടങ്ങിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് കത്ത് നൽകിയിട്ടുണ്ട്. മേലിൽ അത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും, കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടുകയും ദേശീയ മത്സരങ്ങളിൽ അടക്കം പങ്കെടുക്കേണ്ട കായിക വിദ്യാർത്ഥികൾക്ക് ദോഷകരമായി ബാധിക്കുന്ന നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്പീക്കർ, പ്രതിപക്ഷ നേതാവ്, കായിക വകുപ്പ് മന്ത്രി, ആന്റണി ജോൺ എം എൽ എ, കുറുക്കോളി മൊയ്തീൻ എം എൽ എ, അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. എന്നിവരും കെ എസ് റ്റി എ, പി ജി റ്റി എ, ഡി വൈ എഫ് ഐ, എസ് എഫ് ഐ, കെ എസ് യു. എന്നീ സംഘടനകളും കുട്ടികളുടെ ഭാവിയെ ബാധിക്കാത്ത നിലയിൽ ഉള്ള നടപടികൾ സ്വീകരിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ രണ്ടായിരത്തി ഇരുപത്തിയഞ്ച് - ഇരുപത്തിയാറിൽ നടക്കുന്ന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിൽ വിലക്ക് കൽപ്പിച്ചുകൊണ്ട് 2025 ജനുവരി 2 ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവ് പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങുന്നതാണ്. എന്നാൽ അന്വേഷണ കമ്മീഷൻ സൂചിപ്പിച്ചിട്ടുള്ള ഈ നിയമ വിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത അധ്യാപകർ അവർക്കുണ്ടായ വീഴ്ചയെ സംഭവിച്ചിടത്തോളം രേഖാമൂലം ഒരു അപേക്ഷയും നൽകിയിട്ടില്ല. അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലും നാവാമുകുന്ദ സ്‌കൂളിന്റെയും മാർബേസിൽ സ്‌കൂളിന്റെയും അപേക്ഷയുടെ അടിസ്ഥാനത്തിലും അധ്യാപകരുടെ വീഴ്ച പരിശോധിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് നൽകുന്നതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ ആവശ്യമായ തീരുമാനം കൈക്കൊള്ളുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം