പാലിയേക്കരയിലെ ടോള്‍ പിരിവ് മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന ദേശീയപാത അതോറിറ്റിയുടെ ആവശ്യം നിരാകരിച്ച് ഹൈക്കോടതി. ഹര്‍ജിയിൽ തീരുമാനമാകുന്നതുവരെ ടോള്‍ പിരിവ് പുനസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി

കൊച്ചി: ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനോട് തീരുമാനം എടുക്കാൻ നിര്‍ദേശം നൽകിയതാണെന്നും തീരുമാനം വരുന്നതുവരെയാണ് ടോള്‍ പിരിവ് മരവിപ്പിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍വീസ് റോഡുകളിലെ പ്രശ്നം പരിഹരിച്ചുവരുകയാണെന്നും ടോള്‍ പിരിവ് പുന:സ്ഥാപിച്ച് ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം കോടതി തള്ളി.ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്നവുമായി ബന്ധപ്പെട്ട ഹർജി നാളെ വീണ്ടും പരിഗണിക്കും. ജില്ലാ കളക്ടറോട് ഓൺലൈനായി നാളെ ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി. 

പാലിയേക്കരയിലെ ടോൾ പിരിവ് ഇന്നു വരെയാണ് ഹൈക്കോടതി തടഞ്ഞിരുന്നത്. ഇതാണിപ്പോള്‍ ഹര്‍ജിയിൽ തീരുമാനമാകുന്നതുവരെ പുനസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കിയത്. ജില്ലാ കളക്ടർ പരിശോധന നടത്തിയോയെന്ന് ഹൈക്കോടതി ചോദിച്ചു. 15 ദിവസം കൂടി സാവകാശം വേണമെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു.

YouTube video player