'ദീപ മോഹന്റേത് അപക്വമായ പെരുമാറ്റം'; വനിതാ മജിസ്ട്രേറ്റിനെതിരെ ബാര്‍ കൗണ്‍സില്‍
മജിസ്ട്രേറ്റിനെ തിരുത്താന്‍ ജുഡീഷ്യറി തയ്യാറാകണം. മജിസ്ട്രേറ്റ് നൽകിയ കേസ് അടിയന്തരമായി പിൻവലിക്കണമെന്നാണ് കേരള ബാര്‍ കൗണ്‍സിലിന്‍റെ ആവശ്യം.
തിരുവനന്തപുരം: തിരുവനന്തപുരത്ത് മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള തർക്കത്തിൽ വനിതാ മജിസ്ട്രേറ്റിനെതിരെ കേരള ബാർ കൗൺസിൽ. മജിസ്ട്രേറ്റിന്‍റേത് അപക്വമായ പെരുമാറ്റമാണെന്നും മജിസ്ട്രേറ്റിനെ തിരുത്താന്‍ ജുഡീഷ്യറി തയ്യാറാകണമെന്നും കേരള ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ ഹൈക്കോടതി ചീഫ് ജസ്‍റ്റിസിനെ കാണാനാണ് കേരള ബാര്‍ കൗണ്‍സിലിന്‍റെ തീരുമാനം. വാഹന അപകട കേസിലെ വാദിയായ സ്ത്രിയെ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യം റദ്ദാക്കിയതോടെയാണ് അഭിഭാഷകര്‍ മജിസ്ട്രേറ്റിനെതിരെ തിരിഞ്ഞത്. തന്നെ അഭിഭാഷകർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്ന് മജിസ്ട്രേറ്റ് ദീപ മോഹന്‍ പരാതി നല്‍കിയതോടെ അഭിഭാഷകര്‍ പ്രതിരോധത്തിലായി.
മജിസ്ട്രേറ്റ് നൽകിയ കേസ് അടിയന്തരമായി പിൻവലിക്കണമെന്നാണ് കേരള ബാര്‍ കൗണ്‍സിലിന്‍റെ ആവശ്യം. അല്ലെങ്കിൽ അഭിഭാഷകർ പ്രതിരോധിക്കുമെന്ന മുന്നറിയിപ്പും കേരള ബാര്‍ കൗണ്‍സില്‍ നല്‍കിയിട്ടുണ്ട്.വഞ്ചിയൂർ സംഭവത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്നും സിറ്റിങ് ജഡ്ജിയും ബാർ കൗൺസിൽ ചെയർമാനും ഉൾപ്പെട്ട സമിതി അന്വേഷിക്കണമെന്നും ബാർ കൗൺസിൽ ചെയർമാൻ ഷാനവാസ് ഖാൻ ആവശ്യപ്പെട്ടു. മജിസ്ട്രേറ്റ് അഭിഭാഷകര്‍ക്കെതിരെ പരാതി നല്‍കിയതോടെ ബാർ അസോസിയേഷനും മജിസ്ട്രേറ്റിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. മജിസ്ട്രേറ്റ് അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് ഒരു വനിതാ അഭിഭാഷകയെ കൊണ്ട് ബാർ അസോസിയേഷൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മജിസ്ട്രേറ്റിനെതിരെ തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറിയും പരാതി നൽകിയിട്ടുണ്ട്.
വാഹന അപകട കേസിലെ വാദിയായ ലതാ കുമാരിയെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യമാണ് മജിസ്ട്രേറ്റ് ദീപ മോഹന്‍ റദ്ദാക്കിയത്. 2015 ല്‍ കെഎസ്ആർടിസി ഡ്രൈവർ മണി അലക്ഷ്യമായി വാഹനമോടിച്ചതിനാൽ യാത്രക്കാരിയായ ലതാ കുമാരിക്ക് പരിക്കേറ്റെന്നാണ് കേസ്. ഡ്രൈവറെ കണ്ടാലറിയില്ലെന്ന് പറയണമെന്നായിരുന്നു മണിയുടെയും അഭിഭാഷകന്‍റെയും ഭീഷണിയെന്ന് ലതാ കുമാരി പറയുന്നു. മജിസ്ട്രേറ്റിനെ തടഞ്ഞുവച്ച് കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ അഭിഭാഷകർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കേസിലെ എഫ്ഐആറിലുള്ളത്. ബാർ അസോസിയേഷൻ ഭാരവാഹികൾ ഉള്‍പ്പെടെ വനിതാ മജിസ്ട്രേറ്റിനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് എഫ്ഐആർ. നീതിപീഠത്തിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയണമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ പ്രതികരിച്ചിരുന്നു.