പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച സംഭവം; 'സിപിഎം പ്രവർത്തകർ അപമാനിക്കാൻ ശ്രമിക്കുന്നു': മറിയക്കുട്ടി
ഭിക്ഷ യാചിച്ച തെരുവിൽ ഇറങ്ങിയതോടെ സിപിഎം ഭീഷണിപ്പെടുത്തുകയാണന്നും വീടിന് നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി പറഞ്ഞു. പൊലീസിൽ പരാതിപ്പെടുമെന്നും ഇവർ വ്യക്തമാക്കി.

ഇടുക്കി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച സംഭവത്തിൽ, സിപിഎം പ്രവർത്തകർ അപമാനിക്കാൻ ശ്രമിക്കുന്നെന്ന ആരോപണവുമായി വയോധികരിലൊരാളായ മറിയക്കുട്ടി. തനിക്ക് ലക്ഷങ്ങളുടെ ആസ്തി ഉണ്ടെന്ന പ്രചരണം തെളിയിക്കാൻ വെല്ലുവിളിച്ചിരിക്കുകയാണ് മറിയക്കുട്ടി. സിപിഎം പ്രവർത്തകർ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും തനിക്ക് ഭൂമിയുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും ഇവർ പറഞ്ഞു.
ഭൂമി എവിടെയെന്ന് കാണിച്ചുതരാൻ സിപിഎം തയ്യാറാകണം. അതുപോലെ തന്നെ ജോലിയുള്ള മക്കളെയും സിപിഎം കാണിച്ചുതരണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടു. ഭിക്ഷ യാചിച്ച് തെരുവിൽ ഇറങ്ങിയതോടെ സിപിഎം ഭീഷണിപ്പെടുത്തുകയാണന്നും വീടിന് നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി പറഞ്ഞു. പൊലീസിൽ പരാതിപ്പെടുമെന്നും ഇവർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലിയിൽ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത്. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷക്കിറങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ഇവരിലൊരാളായ അന്നക്കുട്ടിക്ക് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ മറിയക്കുട്ടിക്ക് വിധവാ പെൻഷൻ നൽകാൻ പണമില്ലെന്നായിരുന്നു അടിമാലി പഞ്ചായത്തിന്റെ വിശദീകരണം.
മറിയക്കുട്ടിക്ക് ലഭിക്കാനുള്ളത് വിധവ പെൻഷനാണ്. മറിയക്കുട്ടിക്ക് അഞ്ച് മാസത്തെ പെൻഷന്‍ നൽകാൻ ഉണ്ടെന്ന് അടിമാലി പഞ്ചായത്ത് സ്ഥിരീകരിക്കുന്നുമുണ്ട്. സർക്കാർ ഫണ്ട് നിൽക്കാതെ കൊടുക്കാൻ ആവില്ലെന്നാണ് അവർ വിശദീകരിക്കുന്നത്. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രതീകാത്മകമായി രണ്ട് പേർക്കും ഒരു മാസത്തെ പെൻഷനും കിറ്റും നൽകി.
അതേ സമയം മറിയക്കുട്ടിയുടെ ആരോപണം സിപിഎം തള്ളി. മറിയക്കുട്ടിയെ ഭീഷണിപ്പെടുത്തേണ്ട കാര്യം സിപിഎമ്മിനില്ലെന്ന് അടിമാലി ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടർ പറഞ്ഞു. ക്ഷേമപെൻഷനുകൾ ഏറ്റവുമധികം കൊടുത്തതും ഇടതുമുന്നണി സർക്കാരാണാണെന്നും ചാണ്ടി പറഞ്ഞു. പെൻഷൻ കുടിശ്ശികയുണ്ടെന്നുളളത് ശരിയാണ്. എന്നാൽ പെൻഷൻ നിന്നുപോയിട്ടില്ലെന്നും ഏരിയ സെക്രട്ടറി വ്യക്തമാക്കി.