തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി. സഭയെയും അനുബന്ധ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തൽ, ഗൂഢാലോചന, മാനനഷ്ടം എന്നിവ ചൂണ്ടിക്കാട്ടിയാണ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ ഹർജി.

പത്തനംതിട്ട: സ്വർണകടത്ത് കേസിൽ ഷാജ് കിരണിന്‍റെയും സ്വപ്ന സുരേഷിന്‍റെയും വെളിപ്പെടുത്തലിനെതിരെ നിയമ നടപടിയുമായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്. ഇരുവർക്കുമെതിരെ സഭ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി. സഭയെയും അനുബന്ധ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തൽ, ഗൂഢാലോചന, മാനനഷ്ടം എന്നിവ ചൂണ്ടിക്കാട്ടിയാണ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ ഹർജി. ഷാജ് കിരണിനെയും സ്വപ്ന സുരേഷിനേയും പ്രതി ചേർത്താണ് ഹർജി ഫയല്‍ ചെയ്തിരിക്കുന്നത്. 

ബിലീവേഴ്സ് ചർച്ച് വഴി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം എത്തിച്ചെന്നാണ് സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്‍റെ ശബ്ദരേഖയിലുള്ള ഗുരുതര ആരോപണം. സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയിലും ഈ പരാമർശമുണ്ട്. ഈ പ്രസ്താവനകൾ സഭയേയും അനുബന്ധ സ്ഥാപനങ്ങളേയും അപകീർത്തിപ്പെടുത്തിയെന്നാണ് സഭയുടെ ഹർജിയിലുള്ളത്. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തിൽ പരാതി കിട്ടാതെ ഷാജ് കിരണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടെന്നാണ് പൊലീസ് തീരുമാനം. സ്വപ്ന സുരേഷ് പുറത്ത് വിട്ട ഓഡിയോ സംഭാഷണത്തിൽ കാര്യമായി ഒന്നുമില്ലെന്ന് പൊലീസ് വ്യക്തമാക്കുമ്പോഴും മുഖ്യമന്ത്രിയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്കും എതിരെ വലിയ ആരോപണമുന്നയിച്ച ഷാജ് കിരണിനെതിരെ എന്ത് കൊണ്ട് ഒരു നടപടിയുമുണ്ടായില്ലെന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. 

Also Read:  'കെ ടി ജലീലിനെതിരായ വെളിപ്പെടുത്തൽ ഉടൻ, ഷാജ് ഫ്രോഡ്, വിജയ് സാഖറെയ്ക്കും പങ്ക്', സ്വപ്ന

അതേസമയം, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേരളം വിട്ട ഷാജ് കിരണും ബിസിനസ് പങ്കാളി ഇബ്രാഹിമും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. സ്വപ്ന സുരേഷിന്‍റെയും പ്രതിപക്ഷത്തിന്‍റെയും സമ്മർദ്ദത്തിൽ അറസ്റ്റ് സാധ്യത ഉണ്ടെന്ന് ഹര്‍ജില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ എപ്പോൾ വേണമെങ്കിലും ഹാജരാകാം എന്ന് ഇരുവരും ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കൊച്ചിയിൽ വരുന്ന കാര്യത്തിൽ തീരുമാനമാനം ആയില്ലെന്ന് ഇബ്രാഹിം വ്യക്തമാക്കിയിട്ടുണ്ട്. 

Also Read: സ്വപ്നയുടെ വെളിപ്പെടുത്തല്‍; ഷാജ് കിരണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍