ലഹരി മാഫിയകളിലെ വലിയ തിമിംഗങ്ങളെ പൊലീസ് പിടികൂടുന്നില്ലെന്നും പലപ്പോഴും പിടിയിലാകുന്നത് ലഹരി മാഫിയകളിലെ അവസാന കണ്ണിയാണെന്നും റോജി എം ജോൺ തുറന്നടിച്ചു.

തിരുവനന്തപുരം : അതിക്രമങ്ങളിലെ അടിയന്തര പ്രമേയ ചർച്ച സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. സംസ്ഥാനത്ത് ലഹരിക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷ എംഎൽഎ റോജി എം ജോൺ സഭയിൽ തുറന്നടിച്ചു. കേരളത്തിൽ നടക്കുന്ന 50 കൊലപാതങ്ങളിൽ 30 എണ്ണവും ലഹരികൊണ്ടാണെന്ന് പൊലീസ് പറയുന്നു. കൊലപാതകം യഥേഷ്ടം നടക്കുമ്പോഴും പക്ഷേ സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണ്. 

ലഹരി മാഫിയകളിലെ വലിയ തിമിംഗലങ്ങളെ പൊലീസ് പിടികൂടുന്നില്ലെന്നും പലപ്പോഴും പിടിയിലാകുന്നത് ലഹരി മാഫിയകളിലെ അവസാന കണ്ണിയാണെന്നും റോജി എം ജോൺ തുറന്നടിച്ചു. പൊലീസിനും ലഹരി മാഫിയയെ പേടിയാണ്. എക്സൈസ് വകുപ്പ് തുരുമ്പിച്ച ലാത്തിയുമായി നടക്കുകയാണ്. ഇതിനെല്ലാം കാരണം സർക്കാരിന്റെ വീഴ്ച്ചയാണ്. അതിക്രമങ്ങൾക്ക് പിന്നിൽ സിനിമക്കും പങ്കുണ്ട്. ചില സിനിമകൾക്ക് സെൻസർ ബോർഡ് അനുമതി എങ്ങനെ ലഭിച്ചുവെന്നത് ചോദ്യമാണ്. 

പ്രാവച്ചമ്പലത്ത് തമിഴ്നാട് ആർടിസി ബസ് പൊലീസ് തടഞ്ഞു, സംശയാപ്ദമായ ബാഗുമായി 25കാരൻ, പരിശോധിച്ചപ്പോൾ എംഡിഎംഎ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച റോജി എം ജോൺ, പ്രതിപക്ഷ സംഘടനാ പ്രവർത്തകരെ തലയ്ക്ക് അടിക്കുന്നതിനെ രക്ഷാ പ്രവർത്തനം എന്നു പറയുന്ന മുഖ്യമന്ത്രിയാണ് നമുക്കുള്ളതെന്നും തുറന്നടിച്ചു. എഐഎസ് എഫ് പ്രവർത്തകയെ പോലും എസ് എഫ് ഐക്കാർ ആക്രമിക്കുന്നു. സമരക്കാരെ ചെടിച്ചട്ടി കൊണ്ട് അടിച്ചപ്പോൾ രക്ഷാപ്രവർത്തനമെന്ന് പറഞ്ഞതും മുഖ്യമന്ത്രിയാണെന്നും റോജി എം ജോൺ സഭയിൽ കുറ്റപ്പെടുത്തി.

ചെന്നിത്തലയുടെ പ്രസംഗത്തിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി 

അതിനിടെ വർധിക്കുന്ന അതിക്രമങ്ങളും ലഹരി ഉപയോഗവും എന്ന വിഷയത്തിൽ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക് പോര്. എസ് എഫ് ഐക്കെതിരെ അടക്കം ചെന്നിത്തല രൂക്ഷ വിമർശനം ഉന്നയിച്ചതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായത്. ഇടക്ക് ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചാല്‍ പോര, നാടിന്‍റെ പ്രശ്നം അറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഠിപ്പിക്കാന്‍ നോക്കേണ്ടെന്നും അനാവശ്യ കാര്യങ്ങള്‍ പറയരുതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഇതോടെ എഴുതിത്തരുന്നത് പോലെ പ്രസംഗിക്കാനാകില്ലെന്നും സംസ്ഥാനം ഭരിക്കുന്ന ആഭ്യന്തര വകുപ്പിന് പ്രശ്നങ്ങളുണ്ടെങ്കിൽ അത് തുറന്ന് പറയുമെന്നും ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വിഡി സതീശനും തിരിച്ചടിച്ചു. ഇതോടൊപ്പം മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന വിളി മോശമല്ലെന്ന് ചെന്നിത്തല മറുപടി പറഞ്ഞു. കുറ്റപ്പെടുത്തുമ്പോള്‍ അസഹിഷ്ണുത എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു.