കണ്ണൂരിലെ എസ്‍ഡിപിഐ പ്രവർത്തകന്‍റെ കൊലപാതകം; സലാഹുദ്ദീന്‍റെ കാറില്‍ ഇടിപ്പിച്ച ബൈക്ക് കണ്ടെത്തി
കാറിൽ നിന്ന് പുറത്തിറങ്ങിയ സലാഹുദ്ദീൻ ബൈക്കിലെത്തിയവരുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നി വീണ്ടും കാറില്‍ കയറാൻ ശ്രമിച്ചെങ്കിലും സംഘം സലാഹുദ്ദീനെ കാറില്‍ നിന്ന് വലിച്ചിട്ട് വെട്ടുകയായിരുന്നു.
കണ്ണൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട എസ്‍ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്‍റെ കാറില്‍ ഇടിപ്പിച്ച ബൈക്ക് കണ്ടെത്തി. കണ്ണവം ശ്രീ നാരായണ മഠത്തിന് സമീപത്തെ വീട്ടിലെ പോർച്ചിൽ നിന്നാണ് ബൈക്ക് കണ്ടെത്തിയത്. കാറിന് പിറകില്‍ ബൈക്കിടിപ്പിച്ച് കൊലയാളി സംഘം സലാഹുദ്ദീനെ പുറത്തിറക്കുകയായിരുന്നു. കാറിൽ നിന്ന് പുറത്തിറങ്ങിയ സലാഹുദ്ദീൻ ബൈക്കിലെത്തിയവരുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നി വീണ്ടും കാറില്‍ കയറാൻ ശ്രമിച്ചെങ്കിലും സംഘം സലാഹുദ്ദീനെ കാറില്‍ നിന്ന് വലിച്ചിട്ട് വെട്ടുകയായിരുന്നു.
സലാഹുദ്ദീനും പ്രതികളും സഞ്ചരിച്ചിരുന്ന കാറുകളും, ബൈക്കും സ്ഥലത്ത് എത്തിച്ച് സംഭവ സമയത്ത് ഉണ്ടായിരുന്ന ദൃക്സാക്ഷികളുടെ സഹായത്തോടെ പൊലീസ് അക്രമം പുനരാവിഷ്‍കരിച്ചിരുന്നു. സംഭവം നടന്ന കണ്ണവം ചുണ്ടയിലിനും, കൈച്ചേരിക്കും നടുവിലുള്ള വളവിൽ വച്ചാണ് പുനരാവിഷ്കരണം നടന്നത്. പ്രതികളെ നേരിട്ട് കണ്ട അഞ്ച് ദൃക്‍സാക്ഷികളും പൊലീസിനൊപ്പമുണ്ടായിരുന്നു. സ്ഥലത്ത് ഓടിയെത്തിയവരെയും പ്രദേശത്ത് ഉണ്ടായിരുന്നവരെയും കഴിഞ്ഞദിവസം സ്റ്റേനിൽ വിളിപ്പിച്ച് മൊഴിയെടുത്തിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഡമ്മി പരീക്ഷണം നടത്തിയത്.