Asianet News MalayalamAsianet News Malayalam

പീഡന പരാതി: ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഉത്തരവ് ഇന്ന്

പരാതിക്കാരിയുടെ ആരോപണങ്ങളിൽ വൈരുധ്യങ്ങളുണ്ടെന്ന വാദമാണ് കോടതിയിൽ ബിനോയ് കോടിയേരിയുടെ അഭിഭാഷകൻ ഉന്നയിച്ചത്

Binoy Kodiyeri anticipatory bail application rape case mumbai court
Author
Mumbai, First Published Jun 27, 2019, 6:00 AM IST

മുംബൈ: ബിഹാർ സ്വദേശി നൽകിയ പീഡന പരാതിയിൽ ബിനോയ് കോടിയേരി സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് കോടതി ഉത്തരവ് പുറപ്പെടുവിക്കും. പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും ഭീഷണിപ്പെടുത്തി പണം തട്ടലാണ് ലക്ഷ്യമെന്നുമാണ് പ്രതിഭാഗം വാദിച്ചത്. വിവാഹവാഗ്ദാനം നടത്തി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദം.

ജൂൺ 13 നാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശി മുംബൈ ഓഷിവാര സ്റ്റേഷനിൽ പീഡന പരാതി നൽകിയത്. കസ്റ്റ‍ഡിയിലെടുക്കാൻ മുംബൈ പൊലീസ് കേരളത്തിലെത്തിയപ്പോൾ ബിനോയ് ഒളിവിൽ പോയി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡൻഡോഷി സെഷൻസ് കോടതിയിൽ ബിനോയ് ജാമ്യഹർജി നൽകിയത്. ബ്ലാക്ക്മെയിൽ ചെയ്ത് പണംതട്ടാനാണ് പരാതിനൽകിയതെന്ന് വാദിച്ച ബിനോയിയുടെ അഭിഭാഷകൻ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യം ചൂണ്ടിക്കാണിച്ചു.

അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അയച്ച വക്കീൽ നോട്ടീസിൽ ബിനോയ് തന്നെ കല്യാണം കഴിച്ചതാണെന്ന് യുവതി പറയുന്നു. എന്നാൽ പൊലീസിൽ നൽകിയ പരാതിയിൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണുള്ളത്. 2010 ജൂലൈ 22 ന് ജനിച്ച ആൺകുട്ടിയുടെ അച്ഛൻ ബിനോയ് ആണെന്നാണ് പരാതിക്കാരി പറയുന്നത്. ഇരുവരും വിവാഹം ചെയ്തതായി, 2015 ജനുവരി 28 ന് മുംബൈ നോട്ടറിക്ക് മുമ്പാകെ സത്യവാങ്‌മൂലം രേഖപ്പെടുത്തി എന്നും യുവതി പറയുന്നു. ഈ സമയത്ത് ബിനോയ് ദുബായിലാണെന്ന് തെളിയിക്കുന്ന പാസ്പോർട്ട് രേഖ പ്രതിഭാഗം കോടതിക്ക് കൈമാറി. 

അതേസമയം വാഹവാദഗ്ദാനം നൽകിയുള്ള ലൈംഗിക ചൂഷണം ബലാത്സംഗക്കുറ്റമാണെന്നാണ് പോസിക്യൂഷൻ വാദിച്ചത്. ബിനോയിയും യുവതിയും ഒന്നിച്ച് താമസിച്ചതിന്റെ രേഖകൾ പൊലീസ് കോടതിയിൽ നൽകി. ബിനോയിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കണം. ബിനോയ്‌ക്കെതിരെയുള്ളത് ഗുരുതര കുറ്റമായതിനാൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഉച്ചയ്ക്ക് മൂന്നുമണിക്കാകും അഡീഷണൽ സെഷൻസ് ജഡ്ജ് എംഎച്ച് ഷെയ്ക്ക് ഉത്തരവ് നൽകുക. അതേസമയം ഒളിവിലുള്ള ബിനോയ്ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ബിനോയ് ഇതിനകം തന്നെ രാജ്യം വിട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios