പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നെഞ്ചളവ് പറയുന്ന പ്രധാനമന്ത്രിക്ക് നട്ടെല്ലുണ്ടോയെന്ന് ചോദിച്ച അദ്ദേഹം, ഇന്ധനക്ഷാമം, വിദേശനയം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി.
തൃശൂര്‍: ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ രംഗത്തെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ ആവില്ലല്ലോയെന്നും അതുകൊണ്ട് ജനങ്ങൾക്ക് വേണ്ടി സിപിഐ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന ക്ഷാമമില്ലെന്ന് കേന്ദ്രം പറയുന്നു. പക്ഷേ കേരളത്തിൽ ഒരു ചായ പോലും കിട്ടാനില്ല. ഇന്ത്യ യുദ്ധം കുത്തി പൊക്കിയവരുടെ മൂന്നാം കിട പങ്കാളിയായി മാറി. നെഞ്ചളവിന്റെ കണക്ക് പറയുന്ന പ്രധാനമന്ത്രിക് നട്ടെല്ല് വളയ്ക്കാതെ നിൽക്കാനാവുമോയെന്നും ബിനോയ് വിശ്വം ചോദിച്ചു.
ഇന്ത്യൻ നയങ്ങൾ ലോകം അറിയുന്നത് ട്രംപിലൂടെയാണ്. ഗൗരവമേറിയ വിഷയങ്ങളിൽ ഒരു വാക്ക് പോലും മോദി ഇന്ന് പറയാൻ പോകുന്നില്ല. ഇലക്ഷൻ കമ്മീഷൻ കത്തിലെ ബിജെപി സീൽ കുറ്റകരമായ കാര്യമാണ്. ആരാണ് കമ്മീഷൻ ഓഫീസിൽ ബിജെപി സീൽ സൂക്ഷിക്കുന്നതെന്ന ചോദ്യത്തിന് കമ്മീഷന്‍ ഉത്തരം പറയണം. ഇസിഐ എന്നത് എക്സിക്യൂട്ടീവ് കമ്മിറ്റി ഓഫ് ഇഡിയോക്രസി എന്നായി മാറി. എല്ലാ മതങ്ങളിലെയും യഥാർത്ഥ വിശ്വാസികളുമായി എല്‍ഡിഎഫിന് സഖ്യമുണ്ട്. മത തീവ്രവാദം പറയുന്നവർക്കൊപ്പം ഞങ്ങളില്ലെന്നും നട്ടാൽ കുരുക്കാത്ത പച്ചക്കള്ളം പറയുന്നത് കോൺഗ്രസിന്‍റെ ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കലും യുഡിഎഫ് സർക്കാർ വരില്ല. ഒരിക്കലും ഉണ്ടാവാത്ത മുഖ്യമന്ത്രിക്ക് വേണ്ടി തർക്കമാണ് അവിടെ നടക്കുന്നത്. എൽഡിഎഫും ആർഎസ്എസ് നയിക്കുന്ന ബിജെപിയുമായി ഡീൽ ഉണ്ടാവണമെങ്കിൽ സൂര്യൻ പടിഞ്ഞാറുദിക്കണം. ശരിക്കുമുള്ള ഡീൽ കോൺഗ്രസും ബിജെപിയും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. 91ൽ വടകരയിൽ തുടങ്ങിയ ഡീൽ, കെ.ജി.മാരാറുടെ ആത്മകഥയിൽ പറയുന്ന ഡീൽ വേഷം മാറിയും മാറാതെയും കാണാൻ കഴിയും. തൃശൂരില്‍ ആലങ്കോട് പുതിയ മുഖമല്ലെന്നും ലീലാ കൃഷ്ണന്റെ ശക്തി കാണാൻ പോകുന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സിസി മുകുന്ദൻ സ്വന്തം ചോരയെ വഞ്ചിച്ചു. മുകുന്ദൻ വർഗ വഞ്ചകനായി, ശത്രുവിന്റെ പാളയത്തിലെ കരുവായി മാറിയെന്നും മുകുന്ദൻ ഉന്നയിക്കുന ആരോപണങ്ങൾ തള്ളുന്നുവെന്നും നാട്ടിക അതിന് മറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
