സിപിഐ ഓഫീസ് കത്തിച്ചത് ആർഎസ്എസ്-ബിജെപി പ്രവർത്തകര്‍: ബിനോയ് വിശ്വം
'മംഗളൂരുവിൽ നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധം നടത്തിയതിനാലാണ് ഈ ആക്രമണം. അത് ബിജെപിയെ ഭയപ്പെടുത്തി'
ബംഗളൂരു: ബംഗളൂരു സിപിഐ ഓഫീസ് കത്തിച്ചത് ആർഎസ്എസ്-ബിജെപി പ്രവർത്തകരെന്ന് സിപിഐ എംപി ബിനോയ് വിശ്വം. 'ആർഎസ്എസ് ഭീരുക്കൾ ആണെന്നാണ് ഈ ആക്രമണം തെളിയിക്കുന്നത്. സംവാദത്തിന് എന്നും സിപിഐ തയ്യാറാണ്. മംഗളൂരുവിൽ നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധം നടത്തിയതിനാലാണ് ഈ ആക്രമണം. അത് ബിജെപിയെ ഭയപ്പെടുത്തി. രാജ്യം ഒന്നടങ്കം തങ്ങളെ പിന്തുണയ്ക്കുന്നു എന്നതിന്റെ തെളിവാണ് ജയിൽ മോചിതർ ആയപ്പോൾ ലഭിച്ച സ്വീകരണം. പാർട്ടി ഓഫീസ് കത്തിച്ചത് കൊണ്ട് കമ്യൂണിസ്റ്റുകാർ പിന്നോട്ട് പോകില്ല'. ജർമൻ പാർലമെന്റിന് തീയിട്ട് ഹിറ്റ്ലർ പഠിപ്പിച്ചതാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഐ ഓഫീസ് കത്തിച്ചത് ആർഎസ്എസ്-ബിജെപി പ്രവർത്തകര്‍: ബിനോയ് വിശ്വം
കർണാടകത്തിലെ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് ഇന്നലെ രാത്രിയാണ് അജ്ഞാതർ തീ വെച്ചത്. ബംഗളൂരു മല്ലേശ്വരത്തിന് അടുത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിനാണ് തീ വെച്ചത്. പാർട്ടി ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആറ് ബൈക്കുകൾ കത്തി നശിച്ചു. സിപിഐയുടെ പരാതിയെ തുടർന്ന് ബംഗളുരു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.