Asianet News MalayalamAsianet News Malayalam

'കേന്ദ്രം ഇടപെടും'; ഗവർണർക്കെതിരായ പ്രതിഷേധത്തിൽ ആഞ്ഞടിച്ച് ബിജെപി

  • അദ്ദേഹത്തിന് സുരക്ഷയൊരുക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ, സുരക്ഷയൊരുക്കാൻ കേന്ദ്രം ഇടപെടും
  • ഗവർണർക്കെതിരായ നീക്കം അവസാനിപ്പിക്കാൻ സിപിഎമ്മും ബന്ധപ്പെട്ട ആളുകളും തയ്യാറാവണം
BJP accuses CPIM and Pinarayi Government behind protest against Governor arif khan
Author
Kozhikode, First Published Dec 28, 2019, 3:14 PM IST

കോഴിക്കോട്: ദേശീയ ചരിത്ര കോൺഗ്രസിനിടെ കണ്ണൂരിൽ കേരള ഗവർണർക്കെതിരെ ഉയർന്ന പ്രതിഷേധത്തിന് കാരണം സുരക്ഷാ വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ഗവർണർക്ക് സുരക്ഷയൊരുക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഗവർണ്ണർക്കെതിരായ പ്രതിഷേധം ആസൂത്രിതമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും ആരോപിച്ചു.  

"അതീവ സുരക്ഷയാണ് ഗവർണർക്ക് നൽകേണ്ടത്. ഗവർണർ കണ്ണൂരിലെത്തിയപ്പോൾ മുതൽ പ്രതിഷേധം ഉണ്ടായി. അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഗവർണർക്ക് സുരക്ഷയൊരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. രാഷ്ട്രപതി നിയമിച്ചതാണ് ഗവർണറെ. അദ്ദേഹത്തിന് സുരക്ഷയൊരുക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ, സുരക്ഷയൊരുക്കാൻ കേന്ദ്രം ഇടപെടും. അത്തരമൊരു സാഹചര്യത്തിലേക്ക് പോകണമെന്ന് ഞങ്ങൾക്ക് ആഗ്രഹമില്ല," എംടി രമേശ് പറഞ്ഞു.

"കേന്ദ്ര സർക്കാരിന്റെ പ്രതിനിധിക്ക് കേരളത്തിൽ നിർബാധം സഞ്ചരിക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കുന്നില്ലെങ്കിൽ, സ്വാഭാവികമായിട്ടും കേന്ദ്രം അതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും. കണ്ണൂരിൽ ഗവർണറെ കൈയ്യേറ്റം ചെയ്യാൻ ശ്രമം നടന്നു. കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞത് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷും രാജ്യസഭാംഗം കെകെ രാഗേഷുമാണ്. ചുരുക്കത്തിൽ സർക്കാർ സ്പോൺസേർഡ് സമരമാണ് കണ്ണൂരിൽ നടന്നത്."

"സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയായി ഗവർണറെ മാറ്റാനുള്ള ശ്രമം അങ്ങേയറ്റം അപലപനീയമാണ്. അത് അനുവദിക്കാനാവില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണം. സുരക്ഷാ വീഴ്ചയിൽ പൊലീസുകാർക്കെതിരെ നടപടി വേണം. അറസ്റ്റ് തടഞ്ഞ ജനപ്രതിനിധികൾ അടക്കമുള്ളവർക്കെതിരെ നടപടിയുണ്ടാകണം."

"ഗവർണർക്കെതിരായ നീക്കം അവസാനിപ്പിക്കാൻ സിപിഎമ്മും ബന്ധപ്പെട്ട ആളുകൾ തയ്യാറാവണം. ജനാധിപത്യപരമായ രീതിയിലാണ് ഗവർണർ പ്രതികരിക്കുന്നത്. സമരം ചെയ്യുന്ന ആളുകൾക്ക് ഗവർണറെ കണ്ട് നിവേദനം നൽകാമല്ലോ. എന്നാലവർ കേന്ദ്രത്തിനെതിരായ സമരത്തിൽ ഗവർണറെ ആയുധമാക്കുകയാണ്."

"മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗത്തിന് പ്രസക്തിയില്ല. പാർലമെന്റ് പാസാക്കിയ ബില്ല് രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമായി. അതിനെ കുറിച്ച് ചർച്ചചെയ്യാൻ വേണമെങ്കിൽ സിപിഎമ്മിന് സർവ്വകക്ഷിയോഗം വിളിക്കാം. എന്നാൽ സംസ്ഥാന സർക്കാരിന് അങ്ങിനെയൊരു യോഗം വിളിക്കാനാവില്ല. സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്ന് മുഖ്യമന്ത്രി മനസ് കൊണ്ട് മാറിയിട്ടില്ലെന്ന് മനസിലാക്കുന്നു. യോഗത്തിൽ പങ്കെടുക്കുന്ന കാര്യം പാർട്ടി യോഗം ചേർന്ന് തീരുമാനിക്കും. പങ്കെടുക്കുകയാണെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധയിൽപെടുത്തും."

"കേരള ഗവർണഡക്ക് ഭരണഘടനയെ കുറിച്ചും പാർലമെന്റിനെ കുറിച്ചും നിയമസംവിധാനത്തെ കുറിച്ചും നല്ല ബോധ്യമുണ്ട്. നിയമത്തിന് അനുകൂലമായാണ് സംസാരിക്കേണ്ടത്. പദവിയെക്കുറിച്ച് ബോധ്യമില്ലാതെ സംസാരിക്കുന്നത് മന്ത്രി എകെ ബാലനും സ്പീക്കർ പി ശ്രീരാമകൃഷ്ണനുമാണ്," എന്നും അദ്ദേഹം പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios