പാലക്കാട് കണ്ണാടിയിൽ വോട്ടിന് പണം നൽകുന്നത് ചിത്രീകരിച്ച കോൺഗ്രസ് പ്രവർത്തകർ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ബിജെപി ആരോപിച്ചു. വൃദ്ധയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം. ശോഭ കോൺഗ്രസ് പ്രവർത്തകരോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്

പാലക്കാട്: പാലക്കാട് കണ്ണാടിയിൽ വോട്ടിന് നോട്ട് ആരോപണം ദൃശ്യങ്ങൾ സഹിതം പുറത്തുവിട്ട കോൺഗ്രസ് സംഘത്തിനെതിരെ ആരോപണവുമായി ബി ജെ പി. കാറിൽ എത്തിയ കോൺഗ്രസ് സംഘം എൻ ഡി എ സ്ഥാനാർഥി ശോഭ സുരേന്ദ്രനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് ബി ജെ പി നേതാക്കളുടെ ആരോപണം. ശോഭക്കൊപ്പമെത്തിയവർ വോട്ടിന് പണം നൽകുന്നുവെന്നാരോപിച്ച് ദൃശ്യങ്ങൾ പകർത്തിയ കോൺഗ്രസ് പ്രവർത്തകർ ശോഭയെ തടയാനും കയ്യേറ്റം ചെയ്യാനും ശ്രമിച്ചെന്നും ബി ജെ പി നേതാക്കൾ പറഞ്ഞു. നേരത്തെ ശോഭയും കാറിനുള്ളിലുള്ളവരുമായി തർക്കിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തിവന്നിരുന്നു. ദൃശ്യങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ കാറിനകത്ത് ഇരിക്കുന്നതും ശോഭ സുരേന്ദ്രൻ അങ്ങോട്ട് ചെന്ന് തർക്കിക്കുന്നതും വ്യക്തമാണ്. വീഡിയോ എടുത്തയാൾക്കെതിരെ 'അടിച്ച് നിന്റെ കരണക്കുറ്റി പൊളിക്കും, ഫോണ്‍ നുറുക്കും' എന്നടക്കമുള്ള ഭീഷണി മുഴക്കുന്നതും വ്യക്തമാണ്. അതേസമയം വോട്ടിന് നോട്ട് ആരോപണത്തിൽ ബി ജെ പി നേതാക്കൾ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

വോട്ടിന് നോട്ട് ആരോപണം ഇപ്രകാരം

കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം. ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് കോൺ​ഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വൃദ്ധയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻ ഡി എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു. അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വൃദ്ധയുടെ കൈയിലേക്ക് പണം നൽകുകയുമായിരുന്നു. ഈ സമയം കാറിൽ എൻ ഡി എ സ്ഥാനാർത്ഥിയുണ്ടായിരുന്നു. പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ കോൺ​ഗ്രസ് പ്രവർത്തകർ ചിത്രീകരിച്ചിരുന്നു. ഇത് മനസ്സിലാക്കിയ എൻ ഡി എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇവരോട് തട്ടിക്കയറുകയായിരുന്നു. വൃദ്ധയ്ക്ക് 5000 രൂപ നൽകിയെന്നാണ് കോൺ​ഗ്രസ് പ്രവർത്തകർ പറയുന്നത്.