മുതിർന്ന നേതാവായിട്ടും വ്യക്തിപരമായി വോട്ട് ശേഖരിക്കാൻ സ്ഥാനാര്‍ത്ഥി എ എൻ രാധാകൃഷ്ണന് കഴിഞ്ഞില്ലെന്നും വിമര്‍ശനമുയര്‍ന്നു. 

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ വീഴ്ച്ചയെന്ന് വിമര്‍ശനം. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് വിമർശനം ഉയര്‍ന്നത്. പ്രചാരണത്തിൽ പാളിച്ച ഉണ്ടായി. മുതിർന്ന നേതാവായിട്ടും വ്യക്തിപരമായി വോട്ട് ശേഖരിക്കാൻ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എൻ രാധാകൃഷ്ണന് കഴിഞ്ഞില്ല. പല മേഖലകളിലും വോട്ട് ചോർന്നെന്നും വിമര്‍ശനം ഉയര്‍ന്നു. 

തൃക്കാക്കരയില്‍ ബിജെപിക്ക് കെട്ടിവെച്ച കാശ് പോയി! ആകെ കിട്ടിയത് 9.57% വോട്ട് മാത്രം

എ പ്ളസ് മണ്ഡലമെങ്കിലും സംസ്ഥാനം ആകാംക്ഷയോടെ ശ്രദ്ധിച്ച തൃക്കാക്കര (Thrikkakara By Election) പോരിൽ ബിജെപി (BJP) സ്ഥാനാര്‍ത്ഥി എ എൻ രാധാകൃഷ്ണന് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല. കെട്ടിവെച്ച കാശ് തിരികെ ലഭിക്കാന്‍ പോള്‍ ചെയ്തതിന്‍റെ ആറിലൊന്ന് വോട്ട് ലഭിക്കണം എന്നാണ്. ബിജെപിക്ക് 9.57 ശതമാനം വോട്ട് മാത്രമാണ് ആകെ കിട്ടിയത്. യുഡിഎഫ്-എൽഡിഎഫ് നേർക്കുനേർ പോരിൽ ബിജപിക്ക് വലിയ റോളില്ലായിരുന്നെങ്കിലും ഇത്ര വലിയ തിരിച്ചടി പാർട്ടി കരുതിയിരുന്നില്ല. സംസ്ഥാന വൈസ് പ്രസിഡമന്‍റ് എ എൻ രാധാകൃഷ്ണനെന്ന മുതിർന്ന നേതാവിനെ ഇറക്കിയത് വലിയ പോരാട്ടത്തിന് തന്നെയായിരുന്നു. പി സി ജോർജിന്‍റെ അറസ്റ്റോടെ ഇരട്ടനീതി വാദം കൃസ്ത്യൻ വോട്ട് നിർണ്ണായകമായ മണ്ഡലത്തിൽ മാറ്റങ്ങൾക്ക് വഴി വെക്കുമെന്നും ബിജെപി പ്രതീക്ഷിച്ചു. പക്ഷേ, ജോർജിനെ ഇറക്കിയിട്ടും താമരയ്ക്ക് വട്ട പൂജ്യം തന്നെയായിരുന്നു ഫലം.

12957 വോട്ട് മാത്രമാണ് അക്കൗണ്ടിൽ കയറി കൂടിയത്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥി നേടിയത് 15483 വോട്ടായിരുന്നു. ട്വന്‍റി ട്വന്‍റി സ്ഥാനാർത്ഥിയുണ്ടായിട്ട് പോലും അന്നുണ്ടാക്കിയ നേട്ടം ട്വന്‍റി ട്വന്‍റിയുടെ അസാന്നിധ്യത്തിൽ ആവർത്തിക്കാനായില്ല എന്നത് എടുത്ത് പറയേണ്ടതാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് ശതമാനത്തിലും താഴെ പോയി ഇത്തവണ. 2016ൽ 15 ഉം 2021ൽ 11.37 ഉം ശതമാനമായിരുന്നു നേടിയത്. ഇത്തവണ വെറും 9.57 ശതമാനം വോട്ട് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. തിരിച്ചടിക്കപ്പുറം ബിജപിയെ ഞെട്ടിക്കുന്ന പാഠം കൂടിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. തീവ്രനിലപാടുകളുടെ പരീക്ഷണശാലയാക്കി നേട്ടമുണ്ടാക്കാനുള്ള ഉത്തരേന്ത്യൻ മോഡൽ കേരളത്തിൽ വിജയിക്കില്ലെന്ന് കാണിക്കുന്നു ഉപതെരഞ്ഞെടുപ്പ് കണക്കുകള്‍. കൃസ്ത്യൻ വോട്ട് പിടിക്കാനുള്ള അടവുകളെല്ലാം പൊളിയുന്നതും മതന്യൂനപക്ഷങ്ങളുടെ വിശ്വാസ്യത ആ‌ജ്ജിക്കാനാകാത്തതും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു.