തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ എണ്ണിപറയാവുന്ന നേട്ടങ്ങളാണ ബിജെപിക്ക്. ഏഴ് പഞ്ചായത്തുകളിൽ അഞ്ചിടത്തും ഒന്നിലധികം മെമ്പർമാർ. പന്തളം നഗരസഭയിൽ ഭരണം. വോട്ട് വിഹിതമെടുത്താൽ അൻപതിനായിരം കടക്കും
പത്തനംതിട്ട: കഴിഞ്ഞ ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിൽ അടൂർ മണ്ഡലം പിടിക്കാൻ ഒരുങ്ങുകയാണ് ബിജെപി. വലിയ ഭൂരിപക്ഷത്തിൽ പന്തളം നഗരസഭയിൽ അധികാരത്തിലെത്തിയതും ബിജെപിയുടെ പ്രതീക്ഷ കൂട്ടുന്നു.
ബിജെപിയുടെ കണക്ക്കൂട്ടലുകളിലും സാധ്യതകളിലും ഇല്ലാതിരുന്ന മണ്ഡലമാണ് അടൂർ. പക്ഷെ 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പാണ് സ്ഥിതിഗതികൾ മാറ്റി മറിച്ചത്. കെ സുരേന്ദ്രൻ അടൂരിൽ മാത്രം നേടിയത് 51280 വോട്ട്. മണ്ഡലത്തിൽ ലീഡ് ചെയ്ത എൽഡിഎഫ് സ്ഥാനാർത്ഥിയെക്കാൾ 1936 വോട്ടുകളുടെ വ്യത്യാസത്തിൽ രണ്ടാമതെത്തി. അങ്ങനെ അടൂർ ബിജെപി പട്ടികയിൽ എ ക്ലാസ് മണ്ഡലമായി.
തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ എണ്ണിപറയാവുന്ന നേട്ടങ്ങളാണ ബിജെപിക്ക്. ഏഴ് പഞ്ചായത്തുകളിൽ അഞ്ചിടത്തും ഒന്നിലധികം മെമ്പർമാർ. പന്തളം നഗരസഭയിൽ ഭരണം. വോട്ട് വിഹിതമെടുത്താൽ അൻപതിനായിരം കടക്കും. മണ്ഡലത്തിലെ ഹൃദയ ഭാഗമായ പന്തളം നഗരസഭയിലെ അധ്യക്ഷ സ്ഥാനം ജനറൽ ആയിട്ടും പട്ടികജാതി വിഭാഗത്തിലെ വനിതക്ക് നൽകിയതും നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്.
ബിജെപി എയ്ത രാഷ്ട്രീയ അസ്ത്രം. പട്ടിക ജാതി സംവരണ മണ്ഡലമായ അടൂരിൽ പന്തളം നഗരസഭ അധ്യക്ഷ സുശീല സന്തോഷിനെ ഇറക്കാനാണ് ബിജെപി കേന്ദ്രങ്ങളിലെ ആലോചന. സുശീല അല്ലെങ്കിൽ പരിഗണിക്കുന്നത് കഴിഞ്ഞ തവണ മത്സരിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീറും മുതിർന്ന് നേതാവ് പി എം വോലായുധനും.
