സ്കൂളിൽ വച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകൻ ബാലപീഡകനെന്ന് പൊലീസ്
കണ്ണൂർ പാനൂരിൽ നാലാം ക്ലാസുകാരിയെ സ്കൂളിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് തെളിഞ്ഞു. പ്രതി കുട്ടിയെ വിളിച്ചതിന്റെ ഫോൺ രേഖകൾ കിട്ടി
കണ്ണൂർ: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂളിൽ വച്ച് പീഡിപ്പിച്ച അധ്യാപകൻ ബാലപീഡകനുമെന്ന് പൊലീസ്. ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത് തെളിഞ്ഞെന്നും തലശേരി ഡിവൈഎസ്‌പി പ്രതികരിച്ചു. പ്രതി കുനിയിൽ പത്മരാജൻ ഒളിവിലാണ്.
കണ്ണൂർ പാനൂരിൽ നാലാം ക്ലാസുകാരിയെ സ്കൂളിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് തെളിഞ്ഞു. പ്രതി കുട്ടിയെ വിളിച്ചതിന്റെ ഫോൺ രേഖകൾ കിട്ടി. കുട്ടിയുടെ മൊഴിയും സാഹചര്യതെളിവുകളും ഇത് വ്യക്തമാക്കുന്നു. ബിജെപി നേതാവായ പ്രതി പത്മരാജൻ ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു. ബാലപീഡകനായ പ്രതി കൂടുതൽ കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കും. കുറ്റം മറയ്ക്കാൻ പ്രതിയെ സഹായിച്ച അധ്യാപകനെ കസ്റ്റഡിയിലെടുത്തു.
പത്മരാജനെതിരെ പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. ബിജെപിയുടെ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനാണ് ഇയാൾ. വിദ്യാർത്ഥിനി പീഡനത്തിന് ഇരയായതായി മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. സ്കൂളിൽ ശുചിമുറിയിൽ കൊണ്ടു പോയാണ് പീഡിപ്പിച്ചതെന്നാണ് വിദ്യാർത്ഥിനിയുടെ മൊഴി. അവധി ദിനമായ ശനിയാഴ്ച സ്കൂളിൽ എൻഎസ്എസ് ക്ലാസുണ്ടെന്ന് പറഞ്ഞാണ് അധ്യാപകൻ വിദ്യാർത്ഥിനിയെ സ്കൂളിലേക്ക് വിളിപ്പിച്ചതും പിന്നെ പീഡിപ്പിച്ചതും.
പീഡനത്തിന് ശേഷം വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയതായി പീഡനത്തിന് ഇരയായ വിദ്യാർത്ഥിനിയുടെ മാതൃസഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്ന് തവണ പീഡിപ്പിച്ചെന്നാണ് വിദ്യാർത്ഥിനി പറഞ്ഞതെന്നും മാതൃസഹോദരി വെളിപ്പെടുത്തുന്നു. ആരോപണവിധേയനായ അധ്യാപകനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തതായി സ്കൂൾ മാനേജ്മെൻ്റെ അറിയിച്ചു.