അനിശ്ചിതത്വം നീങ്ങി, വീട് ലഭിക്കും; ലൈഫിൽ 'ലൈഫ്' തെളിഞ്ഞ് അന്ധദമ്പതികളായ രാജനും രമയും
കാലടിയിലെ അന്ധ ദമ്പതികളായ രാജന്റെയും രമയുടെയും വീടെന്ന് സ്വപ്നം യാഥാർത്ഥ്യമാകുന്നതിലെ പ്രധാന തടസ്സം നീങ്ങുകയാണ്.
കൊച്ചി: ലൈഫ് പദ്ധതിയിൽ മറ്റ് പഞ്ചായത്തുകളിൽ സ്ഥലം ലഭിക്കുന്നവർക്ക് വീടു വെക്കാൻ ഫണ്ട് അനുവദിക്കുന്നതിൽ അനിശ്ചിതത്വം നീക്കി ഉത്തരവിറക്കിയതോടെ നൂറു കണക്കിന് അപേക്ഷകർക്കാണ് ആശ്വാസമാകുന്നത്. കാലടിയിലെ അന്ധ ദമ്പതികളായ രാജന്റെയും രമയുടെയും വീടെന്ന് സ്വപ്നം യാഥാർത്ഥ്യമാകുന്നതിലെ പ്രധാന തടസ്സം നീങ്ങുകയാണ്.
രാജന്റെയും രമയുടെയും ദുരിത ജീവിതത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്തുവിട്ടിരുന്നു. അവരുടെ ജീവിതത്തിൽ മാത്രമല്ല, സമാനപ്രശ്നങ്ങൾ നേരിടുന്ന കേരളത്തിലെ നൂറുകണക്കിന് ലൈഫ് വീടിനായി കാത്തിരിക്കുന്നവർക്ക് പ്രശ്നപരിഹാരമാകുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിരവധി പേർക്ക് ആശ്വാസം നൽകുന്ന ഉത്തരവലക്കാണ് സർക്കാർ എത്തിയിരിക്കുന്നത്. നൂറു ശതമാനം കാഴ്ച വൈകല്യമുള്ളവരാണ് രാജനും രമയും. മാത്രമല്ല, അതിദരിദ്രരുടെ പട്ടികയിൽ പെട്ട, പട്ടിക ജാതി വിഭാഗത്തിൽ പെട്ടവരാണ്.
2017-ലെ ലൈഫ് പദ്ധതി ഗുണഭോക്താവായ രാജന് 2018-ൽ തന്നെ അഞ്ച് സെന്‍റ് സ്ഥലം കിട്ടിയിരുന്നു. കൂവപ്പടി പഞ്ചായത്തിലാണ് ഇരുവര്‍ക്കും സ്ഥലം അനുവദിച്ചത്. എന്നാൽ അത് കഴിഞ്ഞ് മൂന്ന് വര്‍ഷമാകുന്നു. കൂവപ്പടി പഞ്ചായത്ത് അധികൃതരോട് ചോദിക്കുമ്പോൾ, ഭൂമി വാങ്ങി നൽകിയ കാലടിയിൽ നിന്ന് ഫണ്ട് തരുമെന്നാണ് പറയുന്നത്. ഇവിടെ ചോദിക്കുമ്പോൾ അത് അവിടെ പാസാകണമെന്നും മറുപടി. ഇപ്പോൾ കയറിക്കിടക്കാൻ ഒരു കിടപ്പാടം ഉണ്ടാകുമെന്ന ഉറപ്പ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് രാജനും രമയും.