ഛായാഗ്രഹകൻ രാമചന്ദ്ര ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു
മന്ത്രി എ.കെ.ബാലനടക്കമുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിച്ചെങ്കിലും മലയാള സിനിമയിലെ മുൻനിര പ്രവർത്തകർ ആരുമെത്തിയില്ല.
തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രഹകൻ രാമചന്ദ്ര ബാബുവിന് ചലച്ചിത്ര സാംസ്കാരിക ലോകത്തിന്റെ വിട. മൃതദേഹം സർക്കാർ ബഹുമതികളോടെ തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കരിച്ചു. മലയാള സിനിമയിലെ ദിശാ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ അതികായനായ രാമചന്ദ്രബാബു ഇന്നലെയാണ് വിടവാങ്ങിയത്.
പൂനെ ഫിലിം ഇൻസിറ്റിറ്റ്യൂട്ടിൽ നിന്ന് തുടങ്ങി നാല്പത് വർഷത്തോളം നീണ്ട സിനിമാജീവിതം. ബ്ലാക്ക് ആന്റ് വൈറ്റിൽ നിന്നും കളറിലേക്കും പിന്നീട് സിനിമാസ്കോപ്പിലേക്കും 70എംഎമ്മിലേക്കും ഓക്കെ മലയാള സിനിമയെ നയിച്ച ചലച്ചിത്രകാരനായിരുന്നു രാമചന്ദ്രബാബു. രാവിലെ തിരുവനന്തപുരത്തെ വീട്ടിൽ എത്തിച്ച മൃതദേഹം ഉച്ചയ്ക്ക് കലാഭവൻ തിയറ്ററിൽ പൊതുദർശനത്തിന് വച്ചു.
സാംസ്കാരിക മന്ത്രി എ.കെ.ബാലനടക്കമുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിച്ചെങ്കിലും മലയാള സിനിമയിലെ മുൻനിര പ്രവർത്തകർ ആരുമെത്തിയില്ല. 1947-ൽ തമിഴ്നാട്ടിലെ മധുരാന്തകത്തിലായിരുന്നു രാമചന്ദ്ര ബാബുവിന്റെ ജനനം. ജോൺ എബ്രഹാമിന്റെ വിദ്യാർത്ഥികളെ ഇതിലെ ഇതിലെയായിരന്നു ആദ്യ ചിത്രം. നിർമാല്യം, പടയോട്ടം, വടക്കൻ വീരഗാഥ എന്നിങ്ങനെ മലയാളത്തിലെ മിക്ക ക്ലാസിക് ചിത്രങ്ങൾക്ക് ക്യാമറ ചെയ്തു. ദിലീപ് നായകനാകുന്ന ചിത്രം പ്രൊഫ.ഡിങ്കൻ സംവിധാനം ചെയ്ത് പൂർത്തിയാക്കും മുമ്പേയാണ് രാമചന്ദ്രബാബുവിന്റെ മടക്കം.